ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിൽ പൊലീസും കൂട്ടുനിന്നതായി ഡൽഹി ന്യൂനപക്ഷ കമീഷൻ നിയോഗിച്ച വസ്തുതാന്വേഷണ സംഘം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടവും പൊലീസും കൂട്ടായാണ് പ്രവര്‍ത്തിച്ചത്. ഈ പക്ഷപാത നിലപാടാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ക്രമസമാധാന നില തകര്‍ത്തതെന്നും സുപ്രീംകോടതി അഭിഭാഷകൻ എം.ആർ. ഷംഷാദ് അധ്യക്ഷനായ ഒമ്പതംഗ വസ്തുതാന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 23ന് ജാഫറാബാദിൽ ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് വടക്കുകിഴക്കൻ ഡൽഹിലുടനീളം ആക്രമണം തുടങ്ങിയത്. ‘ജയ് ശ്രീറാം’, ‘ഹർ ഹർ മോദി’, ‘മോദി, ഈ മുസ്ലിംകളെ കഷണങ്ങളായി മുറിക്കുക’ ‘ഞങ്ങൾ നിങ്ങൾക്ക് ഇന്ന് സ്വാതന്ത്ര്യം നൽകും’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി തുടർന്നുള്ള മൂന്നുദിവസങ്ങൾ മുസ്ലിംകളെ ലക്ഷ്യമിട്ട് ആൾക്കൂട്ടം അണിനിരന്നു. സംഘടിതവും ആസൂത്രിതവുമായിട്ടായിരുന്നു ആക്രമണം. ആക്രമണത്തിനിടെ മുസ്ലിം ഉടമസ്ഥതയിലുള്ള കടകൾ തീവെച്ച് നശിപ്പിച്ചു. എന്നാൽ, ഹിന്ദു ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മുസ്ലിം വിഭാഗത്തിെൻറ കടകൾ കൊള്ളയടിക്കുകയും സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ട് തീവെക്കുകയും ചെയ്തു.
കപിൽ മിശ്രയടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങൾ ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. മുസ്ലിംകൾക്കെതിരെ ആക്രമണം നടക്കുേമ്പാൾ പൊലീസ് കൂട്ടുനിൽക്കുകയും മൗനം പാലിക്കുകയും ചെയ്തത് വംശീയാതിക്രമത്തിന് ആക്കം കൂട്ടി. പല കേസുകളിലും എഫ്.ഐ.അര് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ല. തീവെപ്പ്, കൊലപാതകം, കൊള്ളയടിക്കല്‍ പരാതികളില്‍ ഏറെ വൈകി മാത്രമാണ് അന്വേഷണം തുടങ്ങിയത്.
പലയിടങ്ങളിലും പൊലീസ് തന്നെ അക്രമം നടത്തി. അഞ്ച് മുസ്ലിം യുവാക്കളെ ആറോ ഏഴോ വരുന്ന പൊലീസ് സംഘം വളഞ്ഞിട്ട് മർദിക്കുകയും അവശരായ അവെരക്കൊണ്ട് ദേശീയഗാനം ചൊല്ലിപ്പിക്കുകയും ചെയ്തു. ഇതിൽ ഒരു യുവാവ് പിന്നീട് മരിച്ചു. എന്നാൽ, ഈ സംഭവത്തിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. ചില കേസുകളിൽ ഇരകളെ തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരകളോട് അവരുടെ പരാതിയിൽ പ്രതികളുമായി ഒത്തുതീർപ്പിലെത്താൻ നിർബന്ധിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ന്യൂനപക്ഷ കമീഷെൻറ റിപ്പോർട്ടിൽ പറയുന്നു.
അന്വേഷിക്കാൻ കമീഷനെ നിയോഗിക്കണം; രാഷ്ട്രപതിക്ക് 72 പ്രമുഖരുടെ കത്ത്
വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമം അേന്വഷിക്കാൻ കമീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുൻ അംബാസഡർമാർ, റിട്ട. ഐ.എ.സ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, അക്കാദമി വിദഗ്ധർ, സാമൂഹിക പ്രവർത്തകർ തുടങ്ങി 72 പ്രമുഖർ ഒപ്പിട്ട കത്തയച്ചു.
വടക്കു കിഴക്കൻ ഡൽഹിയിൽ ഈ വർഷം ഫെബ്രുവരി 23നും 26നും ഇടയിൽ നടന്ന വംശീയാതിക്രമത്തിൽ 53 പേർക്കാണ് ജീവൻ നഷ്ടമായത്. ഇവർക്ക് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്താനും അക്രമണത്തിൽ ഉൾപ്പെട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും അന്വേഷണം സ്വതന്ത്രവും പക്ഷപാതിത്വമില്ലാത്തതും ആവണം. വംശീയാതിക്രമത്തിൽ അന്വേഷണം നടത്തുന്നതിന് ഇപ്പോൾതന്നെ ഡൽഹി പൊലീസ് മൂന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതോടൊപ്പം, ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസ് സ്പെഷൽ സെല്ലും നിലവിലുണ്ട്. എന്നിരുന്നാലും, വംശീയാതിക്രമണ സമയത്തെ പൊലീസ് നിലപാട് സംശയകരമാണ്. ഇൗ സാഹചര്യത്തിൽ സ്വതന്ത്ര അന്വേഷണ കമീഷനെ നിയോഗിച്ച് മറ്റൊരു അന്വേഷണം നടത്താൻ തയാറാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അരുണ റോയി, പി. സായ്നാഥ്, പ്രഭാത് പട്നായിക് തുടങ്ങിയവരാണ് കത്തയച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.