ഡൽഹിയിൽ ആം ആദ്മിക്ക് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ബി.ജെ.പിക്ക് കനത്ത തിരിച്ചടി

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രവചിക്കപ്പെടുന്നത് ആം ആദ്മി പാർട്ടിയുടെ വൻ വിജയം. ബി.ജെ.പി ഭരിച്ചുകൊണ്ടിരുന്ന കോർപറേഷനിൽ ആകെ 250 വാർഡിൽ 149 മുതൽ 171 വാർഡ് വരെ നേടി ആം ആദ്മി വിജയിക്കുമെന്നാണ് ആജ് തക് എക്സിറ്റ് പോൾ പറയുന്നത്. 146 മുതൽ 156 വരെ വാർഡ് ആപ്പ് നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം. കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയാണ്. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം.

ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ബി.ജെ.പിയായിരുന്നു മൂന്ന് കോർപറേഷനുകളും ഭരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

ബി.ജെ.പിക്ക് 69-91 വാർഡുകൾ മാത്രമേ നേടാനാകൂവെന്ന് ആജ് തക് എക്സിറ്റ് പോൾ പറയുന്നു. ടൈംസ് നൗവിൽ ഇത് 84 മുതൽ 94 വരെയാണ്.

അതേസമയം, കോൺഗ്രസിന് 10ൽ താഴെ സീറ്റ് മാത്രമാണ് രണ്ട് എക്സിറ്റ് പോളും പ്രവചിക്കുന്നത്. മറ്റുള്ളവർ അഞ്ച് മുതൽ ഒമ്പത് വരെ സീറ്റ് നേടും.

15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്. ഇത്ര വർഷം ഭരിച്ചിട്ടും കാര്യമായ വികസനം ഉണ്ടായിട്ടില്ലെന്നാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമായും ഉന്നയിച്ചത്.

ആം ആദ്മി, ബി.ജെ.പി, കോൺഗ്രസ് പാർട്ടികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കൾ ബി.ജെ.പി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലായിരുന്നു ആം ആദ്മി പ്രചാരണം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഇതേസമയം നടക്കുന്നതിനാൽ ആം ആദ്മി പാർട്ടി പ്രചാരണത്തിൽ മുഖ്യമന്ത്രി കെജ്രിവാളിന്‍റെ സാന്നിധ്യം നാമമാത്രമായിരുന്നു.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പും ഒരേസമയം വെച്ചത് ആം ആദ്മി പാർട്ടി നേതാക്കളെ തടയാനാണെന്ന ആരോപണം ഉയർന്നിരുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ അനുകൂല തരംഗം മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് ആം ആദ്മി പാർട്ടി പ്രതീക്ഷ.

Tags:    
News Summary - Delhi municipal corporation election exit poll result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.