സിജെപി പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ പ്രക്ഷോഭത്തിന് ശേഷം രാജ്യത്തെ യുവാക്കളുമായി നേരിട്ട് സംവദിക്കുന്നതിനായി രാജ്യവ്യാപക ‘ലിസണിങ് ടൂർ’ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ശക്തമായ സമരത്തിലൂടെ നേടിയ തരംഗം മുൻനിർത്തി സംഘടനാ ശേഷി വർധിപ്പിക്കാനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാണ് പാർട്ടിയുടെ നീക്കം.
പാർട്ടിയുടെ ഭാവി റോഡ്‌മാപ്പിന് അന്തിമരൂപം നൽകുന്നതിനായി മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ട് ദിവസത്തെ തന്ത്രപരമായ യോഗം ചേരുമെന്ന് പാർട്ടി എക്‌സിലൂടെ അറിയിച്ചു. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ, പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ, പ്രമുഖ സംഘടനാ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ നിർണായക പങ്കുവഹിച്ച അമ്പതോളം സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി ദിവസങ്ങൾ നീണ്ട ചർച്ചകൾ നടത്തിയ ശേഷമാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ലിസണിങ് ടൂറിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലെ സന്നദ്ധപ്രവർത്തകരെ നേരിട്ട് കാണുകയും യുവാക്കളുടെ പ്രതീക്ഷകളും ആശങ്കകളും അടുത്തറിഞ്ഞ ശേഷം അടുത്ത നടപടികളിലേക്ക് കടക്കുകയും ചെയ്യും.
മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച രണ്ടുമാസം നീണ്ട പ്രക്ഷോഭത്തിന്റെ വിജയം യുവാക്കളിൽ വലിയ ആത്മവിശ്വാസവും പ്രതീക്ഷയും വളർത്തിയിട്ടുണ്ടെന്നും, ആ തലമുറയെ കൂടുതൽ ഏകോപിപ്പിക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും പാർട്ടി വ്യക്തമാക്കി.
‘യുവാക്കളുടെ ഐക്യത്തിന് മുന്നിൽ ഈ അഹങ്കാരിയായ ഭരണകൂടം തോൽവി സമ്മതിച്ചത്, ചെറുപ്പക്കാർ ഒന്നിച്ചുനിന്നാൽ ഏത് ലക്ഷ്യവും നേടിയെടുക്കാൻ കഴിയുമെന്നതിന്റെ തെളിവാണ്. ഞങ്ങളുടെ യുവാക്കളുടെ പ്രതീക്ഷകളെ അർഥവത്തായ പ്രവർത്തനങ്ങളാക്കി മാറ്റാൻ ആവശ്യമായ മികച്ച പാതയൊരുക്കുകയാണ് ഞങ്ങളുടെ ടീം ചെയ്യുന്നത്’-സി.ജെ.പി ചീഫ് വക്താവ് സൗരവ് ദാസ് പറഞ്ഞു.
ലിസണിങ് ടൂറിന്റെ തീയതികളും ഘടനയും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. നീറ്റ് വിരുദ്ധ സമരത്തിലൂടെ രൂപപ്പെട്ട ജനകീയ അടിത്തറ കൂടുതൽ ശക്തമാക്കാനും പാർട്ടിയുടെ രാഷ്ട്രീയ-സംഘടനാ തന്ത്രങ്ങൾക്ക് പുതിയ രൂപം നൽകാനും ഈ outreach പരിപാടിയിലൂടെ സാധിക്കുമെന്നാണ് സി.ജെ.പിയുടെ വിലയിരുത്തൽ.
രാഷ്ട്രീയ-ആശയവിനിമയ തന്ത്രജ്ഞനായ അഭിജിത് ദിപ്കെ മേയ് മാസത്തിൽ ആരംഭിച്ച ഇന്ത്യയിലെ ഒരു യുവജന മുന്നേറ്റ-രാഷ്ട്രീയ പ്രസ്ഥാനമാണ് കോക്ക്രോച്ച് ജനതാ പാർട്ടി. രാഷ്ട്രീയ പാർട്ടിയായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല. തുടക്കവും പേരിനു പിന്നിലെ കാരണവും സുപ്രീം കോടതിയിൽനിന്ന് തൊഴിൽരഹിതരായ യുവാക്കളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ഇത് രൂപവത്കരിച്ചത്.യുവാക്കളെ അപമാനിക്കുന്ന തരത്തിലുള്ള ആ പരാമർശത്തെ പരിഹസിച്ചുകൊണ്ട് ‘കോക്ക്രോച്ച്’ എന്ന പേര് ഇവർ സ്വയം ഏറ്റെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം വളർന്ന ഈ കൂട്ടായ്മ ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ നേടി ശ്രദ്ധേയമായി.പ്രധാന ലക്ഷ്യങ്ങളും സമരങ്ങളുംതൊഴിലില്ലായ്മ പരിഹരിക്കുക, വിദ്യാഭ്യാസ സമ്പ്രദായത്തിലെ വീഴ്ചകൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്നു.നിയമപരവും നീതിന്യായപരവുമായ വിവിധ മാറ്റങ്ങൾക്കായി ഇവർ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.