ന്യൂഡൽഹി: ട്രെയിനുകളിലെ ഭക്ഷണത്തിന്റെ നിലവാരക്കുറവും പാൻട്രി കാറുകളിലെ ശുചിത്വവീഴ്ചകളും ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവിധ കാറ്ററിങ് കമ്പനികളിൽ നിന്ന് റെയിൽവേ 5.13 കോടി രൂപ പിഴ ഈടാക്കിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, വന്ദേ ഭാരത് തുടങ്ങിയവയിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.പി ചന്ദ്രകാന്ത് ഹന്തോർ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
യാത്രക്കാർക്ക് ദിവസേന വലിയതോതിൽ ഭക്ഷണം വിതരണം ചെയ്യുന്ന സാഹചര്യത്തിൽ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ റെയിൽവേ നിരവധി നിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. റെയിൽവേ പ്രതിവർഷം ശരാശരി 58 കോടി ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ഇതിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വളരെ കുറവാണ്. ആകെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ 0.0008 ശതമാനം മാത്രമാണ് പരാതികൾ.
ഭക്ഷണത്തിന്റെ രുചി, ഗുണനിലവാരം, അളവ്, ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ യാത്രക്കാരിൽ നിന്ന് ഇടക്കിടെ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കും. ഭക്ഷണത്തിന്റെ നിലവാരം, ശുചിത്വം, ഭക്ഷ്യ സുരക്ഷ എന്നിവ ഉറപ്പാക്കാൻ നിരവധി നടപടികൾ റെയിൽവേ സ്വീകരിച്ചിട്ടുണ്ട്.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് യു.പി.ഐ, ക്യു.ആർ കോഡ്, സ്വൈപ് മെഷീൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. പണ ഇടപാടുകളിലെ പ്രശ്നങ്ങൾ കുറക്കാനും യാത്രക്കാർക്ക് എളുപ്പത്തിൽ പണമടക്കാനും ഇത് സഹായകമാകും. യാത്രക്കാർക്ക് മികച്ച ഭക്ഷണ സേവനം നൽകുന്നതിനായി കാറ്ററിങ് സംവിധാനത്തിൽ കൂടുതൽ സാങ്കേതിക ഇടപെടലുകളും നിരീക്ഷണ സംവിധാനങ്ങളും കൊണ്ടുവരാനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.