ന്യൂഡൽഹി: ഡൽഹിയിലെ തുഗ്ലക്കാബാദിൽ മൂന്ന് പേർ വെന്ത് മരിച്ച പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തം അപകടമായിരുന്നില്ലെന്നും മനഃപൂർവം തീയിട്ടതാണെന്നും പോലീസ് കണ്ടെത്തി.രണ്ട് ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തെത്തുടർന്നുള്ള പ്രതികാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച തെക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീ വെക്കുന്നതിലേക്ക് നയിച്ചത്. സംഭവത്തിൽ 17 വയസ്സുകാരി ഉൾപ്പെടെ നാലു പേർ പിടിയിലായി. സാമ്പത്തിക തർക്കം കാരണമുണ്ടായ വ്യക്തിവൈരാഗ്യത്തിന് പ്രതികാരമായിട്ടാണ് പ്രതികൾ വാഹനത്തിന് തീവെച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
നിരഞ്ജൻ (33), സഹോദരൻ രാജ്കുമാർ (27), സരിത (27) എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 വയസ്സുള്ള ഒരു പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തു.ജൂൺ 12ന് അർധരാത്രിക്ക് ശേഷം താഴെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് തീയിട്ടതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. തീ പെട്ടെന്ന് കെട്ടിടം മുഴുവൻ വിഴുങ്ങുകയായിരുന്നു.
എട്ട് പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പങ്കജ്, സുശീല ദേവി, സോണിയ കുമാരി എന്നീ മൂന്ന് പേർ ചികിത്സയ്ക്കിടെ മരിച്ചു.കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ താമസിക്കുന്ന ആളുമായി പ്രതികൾക്ക് സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി ഇയാളുടെ ഉടമസ്ഥതയിലുള്ള കാറിന് യുവതിയും 17 വയസ്സുകാരിയും ചേർന്ന് തീയിടുകയായിരുന്നു. യുവതിയാണ് പെൺകുട്ടിക്ക് തീയിടാനാവശ്യമായ പെട്രോളും തീപ്പെട്ടിയും നൽകിയത്. വാഹനത്തിന് തീയിട്ട ശേഷം ഇവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.