ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെയുള്ള മാനനഷ്ടക്കേസ് ഡൽഹി കോടതി തള്ളി. ആം ആദ്മി പാർട്ടി (എ.എ.പി) മുന്‍ എം.എൽ.എ സോമനാഥ് ഭാരതിയുടെ ഭാര്യ ലിപിക മിത്ര നൽകിയ പരാതിയാണ് കോടതി തള്ളിയത്. കേസിൽ നൽകിയിട്ടുള്ള ആരോപണങ്ങളിൽ നടപടിയെടുക്കാൻ തക്കതായ കാരണങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. റൗസ് അവന്യൂ കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാൽ ആണ് പരാതിയിൽ തുടർനടപടികൾ ഇല്ലെന്ന് വ്യക്തമാക്കിയത്. `ഈ വിഷയത്തിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ മറ്റ് കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല, അതിനാൽ ഈ പരാതിയിൽ കോടതി നടപടികളിലേക്ക് കടക്കുന്നില്ല' അപേക്ഷ നിരസിച്ചുകൊണ്ട് ജഡ്ജി വ്യക്തമാക്കി.
2024 ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിൽ സോമനാഥ് ഭാരതിയുമായുള്ള തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് നിർമല സീതാരാമൻ അപകീർത്തികരവും വ്യാജവും വിദ്വേഷം നിറഞ്ഞതുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് ലിപിക മിത്ര പരാതി നൽകിയത്. ന്യൂഡൽഹി പാർലമെന്റ് മണ്ഡലത്തിലെ ഇന്ത്യ ബ്ലോക്ക് സ്ഥാനാർഥിയായിരുന്ന ഭാരതിയുടെ പ്രതിച്ഛായ തകർക്കാനും അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് വിജയസാധ്യതകളെ ഇല്ലാതാക്കാനും ടെലിവിഷൻ ചാനലുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഈ പരാമർശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് ലിപിക വാദിച്ചു. ഡൽഹി ഐ.ഐ.ടിയിലെ പൂർവ്വ വിദ്യാർഥി കൂടിയായ ഭാരതിക്ക് ആഗോളതലത്തിൽ വലിയ സുഹൃദ്ബന്ധമുണ്ട്. പ്രസ്താവനകൾ അദ്ദേഹത്തിന് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അന്താരാഷ്ട്രതലത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
നിർമല സീതാരാമനെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കണമെന്നും, സമാനമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും അവരെ വിലക്കണമെന്നും ലിപിക മിത്ര ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി വേണമെന്നാണ് പരാതിക്കാരി ആരോപിച്ചത്. എന്നാൽ ഹാജരാക്കിയ രേഖകൾ പരിശോധിച്ച കോടതി കേസ് പരിഗണിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.