അപകീർത്തി കേസ്: മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: അപകീർത്തി കേസിൽ താൻ കുറ്റക്കാരനല്ലെന്നും മാപ്പുപറയില്ലെന്നും രാഹുൽ ഗാന്ധി സുപ്രീം കോടതിയില്‍ ആവർത്തിച്ചു. ബുധനാഴ്ച നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് രാഹുല്‍ തന്റെ നിലപാട് അറിയിച്ചത്. ക്രിമിനൽ നടപടികളും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അനന്തരഫലങ്ങളും ഉപയോഗിച്ച് മാപ്പ് പറയാൻ നിർബന്ധിച്ചത് ജുഡീഷ്യൽ നടപടികളുടെ കടുത്ത ദുരുപയോഗമാണെന്ന് രാഹുൽ സുപ്രീം കോടതിയെ അറിയിച്ചു.

ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എയും ഹരജിക്കാരനുമായ പൂര്‍ണേഷ് മോദി നിയമം ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചു. മാപ്പുപറയാൻ തയാറാകത്ത രാഹുല്‍ ഗാന്ധിക്ക് അഹങ്കാരമെന്നായിരുന്നു പൂര്‍ണേഷ് മോദിയുടെ എതിര്‍ സത്യവാങ്മൂലം. 

2019ൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ട്' എന്ന രാഹുലിന്റെ പരാമർശമാണ് കേസിന് ആധാരം.

പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത്. ഈ വിധി വന്നതോടെ രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. തുടർന്നാണ് രാഹുല്‍  ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സുപ്രീം കോടതി എന്നാല്‍ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹരജിയില്‍ ഓഗസ്റ്റ് നാലിന് വീണ്ടും സുപ്രീം കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം, 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അപകീർത്തി പരാതിയിൽ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് സെപ്റ്റംബർ 26 വരെ രാഹുൽ ഗാന്ധിക്ക്  ഇടക്കാല ആശ്വാസം നൽകി. റഫാൽ ജെറ്റ് ഇടപാടിന്റെ പശ്ചാത്തലത്തിൽ ‘കൊള്ളക്കാരുടെ തലവൻ’ എന്ന പറഞ്ഞുവെന്നാണ് രാഹുലിനെതിരെയുള്ള പരാതി. 

Tags:    
News Summary - Defamation case: Rahul Gandhi repeats no apology in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.