തബാസ്സും ഖാൻ

'രാജ്യത്തെ നിയമവാഴ്ചയെ തകർക്കുന്ന പെരുമാറ്റം': ഗോരക്ഷകരെ ശിക്ഷിച്ച വനിതാ ജഡ്ജിക്കെതിരെ വധഭീഷണി ; അപലപിച്ച് സുപ്രീം കോടതിയിലെ അഭിഭാഷകസംഘടന

ന്യൂഡൽഹി: പശുക്കടത്താരോപിച്ച് ആൾക്കൂട്ടക്കൊല നടത്തിയ ഗോസംരക്ഷകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മധ്യപ്രദേശിലെ വനിതാ ജഡ്ജിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഉയർന്ന ഭീഷണിയെയും വിദ്വേഷ പ്രചാരണത്തെയും സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്‌സ് ഓൺ റെക്കോർഡ്‌സ് അസോസിയേഷൻ (SCAORA) അപലപിച്ചു. മധ്യപ്രദേശിലെ നർമ്മദാപുരം അഡീഷണൽ സെഷൻസ് ജഡ്ജി തബാസ്സും ഖാനാണ് വിധിക്ക് പിന്നാലെ കടുത്ത സൈബർ ആക്രമണവും വ്യക്തിപരമായ ഭീഷണികളും നേരിടുന്നത്. ഇത്തരം പെരുമാറ്റങ്ങൾ രാജ്യത്തെ നിയമവാഴ്ചയുടെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെയും അടിത്തറയെത്തന്നെ തകർക്കുന്നതാണെന്ന് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

നിയമപ്രകാരം സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തുന്നത് ജില്ലാ കോടതികളുടെ സുഗമമായ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് സ്കോറ ചൂണ്ടിക്കാട്ടി. വിധിയിൽ വിയോജിപ്പുണ്ടെങ്കിൽ അതിനെ വെല്ലുവിളിക്കാനുള്ള ശരിയായ മാർഗം ഉയർന്ന കോടതികളിൽ അപ്പീൽ ഫയൽ ചെയ്യുക എന്നതാണ്. അതിനുപകരം ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലായ ജില്ലാ കോടതികളുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും ജഡ്ജി തബാസ്സും ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടന ആവശ്യപ്പെട്ടു.

2022 ഓഗസ്റ്റ് രണ്ടിന് രാത്രി മധ്യപ്രദേശിലെ നർമ്മദാപുരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കന്നുകാലികളുമായി മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന ട്രക്ക് ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് നസീർ അഹമ്മദ് എന്നയാൾ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന ട്രക്ക് ഡ്രൈവർ ഷെയ്ഖ് ലാല, സയ്യദ് മുഷ്താഖ് എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് ഗോരക്ഷകർക്കാണ് കഴിഞ്ഞ ജൂൺ 12-ന് ജഡ്ജി തബാസ്സും ഖാൻ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് പുറമെ സായുധ കലാപം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിരുന്നു.

വിധി പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ജഡ്ജിക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണമാണ് നടന്നത്. ജഡ്ജി 'മതത്തിന്റെ അടിസ്ഥാനത്തിലാണ്' വിധി പ്രസ്താവിച്ചതെന്ന് ഒരു വിഭാഗം ആരോപിച്ചു. കുറ്റവാളികളെ വിട്ടയച്ചില്ലെങ്കിൽ "കൂട്ടക്കൊല" നടത്തുമെന്ന തരത്തിലുള്ള ഭീഷണികളും ഉയർന്നു. ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 14 ആണെന്ന രീതിയിൽ വ്യാജവിവരങ്ങളും പ്രചരിപ്പിക്കപ്പെട്ടു. കൂടാതെ ചിലയിടങ്ങളിൽ ജഡ്ജിയുടെ കോലം കത്തിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് മതവികാരം വ്രണപ്പെടുത്തൽ, ശത്രുത വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി നർമ്മദാപുരത്തെ സിയോണി മാൽവ പോലീസ് രണ്ട് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ജഡ്ജി തബാസ്സും ഖാന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയതായാണ് വിവരം.

Tags:    
News Summary - Death threat against female judge who sentenced cow vigilantes; Supreme Court lawyers' association condemns the incident.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.