ആർ. രാഗേഷ്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ കേരളത്തിനെതിരെ വിവാദ പരാമർശവുമായി എ.ഐ.എ.ഡി.എം.കെ എം.എൽ.എ ആർ. രാഗേഷ് രംഗത്ത്. തമിഴ്നാട്ടിലേക്ക് ലഹരി എത്തുന്നത് കേരളത്തിൽ നിന്നാണെന്ന് സംസ്ഥാനത്തെ പഴിചാരിയാണ് ആർ. രാഗേഷ് സംസാരിച്ചത്. തമിഴ്നാട്ടിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് എം.എൽ.എയുടെ വിവാദ പരാമർശം.
ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരി സംഘങ്ങളുടെ വിളയാട്ടമാണ്. ഈയടുത്തായി കള്ളക്കുറിച്ചി സ്വദേശിയായ 19 കാരനായ എഞ്ചിനീയറിങ് വിദ്യാർഥി അമുതൻ കോയമ്പത്തൂരിൽ കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് എംഎൽഎയുടെ വിവാദ പരാമർശം. ലഹരിമരുന്ന് സംഘത്തെകുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിൽ തുടങ്ങിയ തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ആർ. രാഗേഷ് ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും ലഹരി വിൽപ്പനയും ഉപയോഗവും തടയണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.
ആർ. രാഗേഷിന്റെ ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു മന്ത്രി ആദവ് അർജുനയുടെ മറുപടി. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസാരിച്ചിട്ടുണ്ടെന്നും ലഹരി ഉപയോഗത്തിനും വിൽപ്പനക്കെതിരെയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ മന്ത്രി ആദവ് അർജുന വ്യക്തമാക്കി. എന്നാൽ, എ.ഐ.എ.ഡി.എം.കെ ഉന്നയിച്ച ആരോപണത്തിൽ അടിയന്തര പ്രമേയ ചർച്ചയിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് ഡി.എം.കെ സഭ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.