ന്യൂഡൽഹി: പടക്കംകെട്ടിയ തേങ്ങപൊട്ടി പരിക്കേറ്റ് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പിടിയാന കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെടുന്നു. ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സമിതിയെ നിയമിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നിയമിക്കുന്ന ചീഫ് കൺസർവേറ്ററിൽ കുറയാത്ത റാങ്കുള്ള മുതിർന്ന ഉദ്യോഗസ്ഥെൻറ നേതൃത്വത്തിലാകും കമ്മിറ്റി.
വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ, സൈലൻറ്വാലിയിലെ വൈൽഡ് ലൈഫ് വാർഡൻ, മണ്ണാർക്കാടിെലയും പുനലൂരിലെയും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർ, പാലക്കാട് ജില്ല കലക്ടർ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി.
വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള നടപടി കാര്യക്ഷമമല്ലാത്തതാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
കേരള സർക്കാറും വനം, പരിസ്ഥിതി മന്ത്രാലയവും ജൂലൈ പത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. കീഴ്ത്താടി തകർന്ന് ദിവസങ്ങൾ കഴിഞ്ഞ് വെള്ളിയാർ നദിയിലാണ് മേയ് 27ന് ആന ചെരിഞ്ഞത്. പോസ്റ്റ്മോർട്ടത്തിലാണ് ആന ഗർഭിണിയായിരുന്നു എന്ന് അറിഞ്ഞത്.
സി.ബി.ഐ അന്വേഷണത്തിന് ഹരജി
ന്യൂഡൽഹി: പാലക്കാട് വനമേഖലയിൽ ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐയുടെയോ പ്രത്യേക സംഘത്തിെൻറയോ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ആസൂത്രിതമായി ആനകളെ കൊല്ലാൻ ശ്രമിക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി പ്രഥമ ദൃഷ്ട്യാ സംശയിക്കുന്നുവെന്ന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അവാദ് ബിഹാരി കൗശിക് സമർപ്പിച്ച ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.