ന്യൂഡൽഹി: ചൈനയോട് അടുക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്ത് സി.പി.എമ്മും സി.പി.ഐയും. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ സഹകരിച്ച് പോകുക എന്നത് ലോകത്തിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
‘അമേരിക്കൻ നിയന്ത്രണത്തിലുള്ള ഏകധ്രുവ ലോകത്തിൽനിന്ന് ബഹുധ്രുവ ലോകമായി മാറുന്നതിന് ഇന്ത്യയും ചൈനയും മുൻകൈ എടുക്കുമ്പോൾ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചുങ്കയുദ്ധത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രവർത്തനമാണ്’ -അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും പുരാതനമായ രണ്ട് നാഗരികതകളായ ഇന്ത്യയുടെയും ചൈനയുടെയും സഹകരണം സ്വാഗതാർഹമാണെന്ന് സി.പി.ഐയും വ്യക്തമാക്കി. സാമ്രാജ്യത്വ ശക്തികൾ വിഭജിക്കാനും ആധിപത്യം സ്ഥാപിക്കാനും ശ്രമിക്കുന്ന സമയത്ത് ഇന്ത്യ-ചൈന ഐക്യം ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകും. ഇന്ത്യ-ചൈന ബന്ധത്തിലെ ക്രിയാത്മക മുന്നേറ്റത്തെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണക്കണമെന്നും സി.പി.ഐ ആഹ്വാനം ചെയ്തു.
അതിനിടെ, ചൈനയിലെ ടിയാന്‍ജിനില്‍ എസ്.സി.ഒ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ്, റഷ്യന്‍ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ട്രംപിൻറെ രൂക്ഷ വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യു.എസ് -ഇന്ത്യ വ്യാപാരബന്ധം ഏകപക്ഷീയമായ ദുരന്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരേ 50 ശതമാനം തീരുവ ചുമത്തിയതിനെ ന്യായീകരിച്ചാണ് ട്രംപ് തിങ്കളാഴ്ച സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനംചെയ്‌തെന്നും പക്ഷേ, അത് ഏറെ വൈകിപ്പോയെന്നും ട്രംപ് പറഞ്ഞു.
‘ഇന്ത്യ-യു.എസ് വ്യാപാരം ഞാന്‍ മനസിലാക്കുന്നതുപോലെ വളരെക്കുറച്ച് ആളുകള്‍ക്കേ മനസിലാകൂ. അവര്‍ യു.എസുമായി വലിയതോതില്‍ ബിസിനസ് ചെയ്യുന്നു. അവരുടെ ഉത്പന്നങ്ങള്‍ വലിയതോതില്‍ നമുക്ക് വില്‍ക്കുന്നു. പക്ഷേ, നമ്മള്‍ അവര്‍ക്ക് വളരെക്കുറച്ച് മാത്രമേ വില്‍ക്കുന്നുള്ളൂ. ഇതുവരെ അതൊരു ഏകപക്ഷീയമായ ബന്ധമാണ്. മാത്രമല്ല, ഇന്ത്യ അവര്‍ക്ക് വേണ്ട എണ്ണയും സൈനിക ഉത്പന്നങ്ങളും ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയില്‍നിന്നാണ്. യു.എസില്‍നിന്ന് അവര്‍ വളരെക്കുറച്ച് മാത്രമേ വാങ്ങുന്നൂള്ളൂ. അവര്‍ ഇപ്പോള്‍ തീരുവകളെല്ലാം പൂര്‍ണമായും ഒഴിവാക്കാമെന്ന് വാഗ്ദാനംചെയ്തിട്ടുണ്ട്. പക്ഷേ, ഏറെ വൈകിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പേ അവര്‍ ഇങ്ങനെ ചെയ്യണമായിരുന്നു’ -ട്രംപ് സാമൂഹികമാധ്യമമായ ട്രൂത് സോഷ്യലില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.