സി.പി.ഐ 25ാം പാര്‍ട്ടി കോണ്‍ഗ്രസിന് ചണ്ഡിഗഢിൽ തുടക്കം

ന്യൂഡൽഹി: ഭരണഘടന സംരക്ഷിക്കാൻ പോരാട്ടം അനിവാര്യമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. സി.പി.ഐ 25ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമിട്ട് ഞായറാഴ്ച ചണ്ഡിഗഢിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംരക്ഷിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ രാജ്യത്ത് ശക്തിയാർജിക്കേണ്ടത് അനിവാര്യമാണ്. ഒട്ടേറെ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ കേന്ദ്ര സർക്കാർ സമസ്‌ത മേഖലയിലെയും ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും രാജ പറഞ്ഞു.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജിത് കൗര്‍, ബിനോയ് വിശ്വം, പല്ലബ്സെന്‍ ഗുപ്ത, ഡോ. ബാലകൃഷ്ണ കാംഗോ, കെ. നാരായണ, രാമകൃഷ്ണ പാണ്ഡ, ആനി രാജ തുടങ്ങിയവർ സംസാരിച്ചു. പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാര്‍ അധ്യക്ഷനായി. ആയിരങ്ങൾ അണിചേർന്ന റാലിയോടെയാണ് പാർട്ടി കോൺഗ്രസിന് തുടക്കമായത്.

തിങ്കളാഴ്ച രാവിലെ സുധാകര്‍ റെഡ്ഡി നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കരട് സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ അവലോകന റിപ്പോർട്ടും അവതരിപ്പിക്കും. പ്രതിനിധി സമ്മേളന ഉദ്ഘാടന ചടങ്ങില്‍ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ (എം.എല്‍ - ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ എന്നിവർ അഭിവാദ്യം ചെയ്യും.

800ലധികം പ്രതിനിധികളും വിവിധ രാജ്യങ്ങളില്‍നിന്നുള്ള സൗഹാര്‍ദ പ്രതിനിധികളും പങ്കെടുക്കും. 25ന് പുതിയ ദേശീയ കൗണ്‍സിലിനെയും കൗണ്‍സില്‍ യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറിയെയും സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടിവ് എന്നിവയെ തെരഞ്ഞെടുത്തശേഷം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.

Tags:    
News Summary - CPI's 25th Party Congress begins in Chandigarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.