ന്യൂഡൽഹി: മേഘാലയയിൽ അനധികൃത ഖനിയിലുണ്ടായ സ്ഫോടനത്തിൽ 16 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈസ്റ്റ് ജെയിന്റിയ ഹിൽസ് ജില്ലയിലെ അനധികൃത ഖനിയിലാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. താങ്‌സ്‌കു മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു.
16 പേർ അപകടത്തിൽ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനായി പൊലീസ് സംസ്ഥാന ദുരന്തനിവാരണസേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് സൂപ്രണ്ട് വികാസ് കുമാർ അറിയിച്ചു. ഖനിയിൽ നിന്ന് കൽക്കരി എടുക്കുന്നതിനിടെ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
റാറ്റ് ഹോർ ഖനനം ഉൾപ്പടെയുള്ള മേഘാലയിലെ അനധികൃത ഖനന പ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത ട്രിബ്യൂണൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. 2014 മുതൽ നിരോധനം നിലവിലുണ്ടെങ്കിലും ഇത് മറികടന്ന് നിരവധി ഖനികളാണ് മേഘാലയയിൽ പ്രവർത്തിക്കുന്നത്.
ഖനി അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, സ്ഫോടനകാരണമെന്താണെന്ന് ഇപ്പോൾ പറയാനാവില്ല. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടന്ന് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.