ന്യൂഡൽഹി: പാർലമെന്റിൽ നടത്തിയ വികാരഭരിതവും തീക്ഷ്ണവുമായ തന്റെ കന്നി പ്രസംഗത്തിൽ എസ്.ഐ.ആറിനെതിരെ കടന്നാക്രമിച്ച് നടനും എം.പിയും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽ ഹാസൻ.
എസ്.ഐ.ആർ വോട്ടർ പട്ടികയെക്കുറിച്ച് ആശങ്ക ഉന്നയിച്ച അദ്ദേഹം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്നും എസ്.ഐ.ആർ തമിഴ്‌നാട്ടിൽ ഒരു കോടി വോട്ടർമാരെ പുറന്തള്ളിയേക്കുമെന്നും പറഞ്ഞു.
ബിഹാറിലെ എസ്.ഐ.ആറിനെ ഉദ്ധരിച്ച് സംസ്ഥാനം ജീവിച്ചിരിക്കുന്ന നിരവധി മരിച്ചവരുടെ നാടായി മാറിയിരിക്കുന്നുവെന്നും ഈ രോഗം രാജ്യത്തുടനീളം പടരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ തീർച്ചയായും ഈ രോഗം പടരാൻ സഹായിക്കുന്നുവെന്നും കമൽ ഹാസൻ ആഞ്ഞടിച്ചു.
എന്റെ ആസന്നമായ ആശങ്ക വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചാണ്. വർത്തമാനകാലത്തെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ട് ഞാനതെക്കുറിച്ച് എഴുതി. ‘ജീവിച്ചിരിക്കുന്ന മരിച്ചവരുടെ അക്ഷരത്തെറ്റ് പരിശോധിച്ച കഥ’ എന്നാണ് ഞാനിതിനെ വിളിക്കുന്നത്.
ഞങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷൻ ഞങ്ങളുടെ വോട്ടവകാശം പരിശോധിക്കുന്നു. അവർ അക്ഷരത്തെറ്റുകളും വിലാസങ്ങളും പരിശോധിക്കുന്നു. അതും തെറ്റായി. തമിഴ്‌നാട്ടിൽ ഉടൻ തന്നെ ഒരു കോടിയോളം ജീവനുള്ള മരിച്ചവർ കടലാസിൽ ഉണ്ടാകുമെന്ന് ഞങ്ങൾ ഭയപ്പെടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വഴിതിരിച്ചുവിടലിൽ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ വിസമ്മതിച്ചാൽ, പകുതി വെന്ത നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് വിജയമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് നേടാനാവില്ലെന്നും കമൽ ഹാസൻ പറഞ്ഞു.
ഈ ജനാധിപത്യം വ്യക്തി വ്യത്യാസങ്ങളെ മറികടക്കും. പക്ഷേ, ഒരിക്കലും ആളുകളെ മറികടക്കരുത്. ഞങ്ങൾ അത് അനുവദിക്കില്ല. ആരും അമരൻമാരാല്ല. ഒരു സർക്കാറിനും സ്ഥിരത കൈവരിക്കാൻ കഴിയില്ല. ഈ ലോകചരിത്രത്തിൽ ഒരു സർക്കാരും ഇതുവരെ അത് നേടിയിട്ടില്ല. ഒരിക്കലും നേടുകയുമില്ല. പുരോഗമന ജനാധിപത്യത്തോടൊപ്പം വളരാൻ എല്ലാവരോടും അഭ്യർത്ഥിച്ചുകൊണ്ട് കമൽഹാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.