കൊറോണയോട് തോറ്റതിന് കെട്ട്യോളുടെ നേരെ...

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ തന്നെ ഇറങ്ങിയ ട്രോളുകളിലൊന്ന് കുടുംബവഴക്ക് കൂടുന്നതിനെ കുറിച് ചായിരുന്നു. അത് സത്യമായി മാറുന്നതായാണ് വർധിച്ചു വരുന്ന ഗാർഹിക പീഡന പരാതികൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗൺ മൂലമ ുണ്ടായ തൊഴിലില്ലായ്മയും പണമില്ലായ്മയും മദ്യമില്ലായ്മയും ഉയർത്തുന്ന നിരാശ ആണുങ്ങൾ ഭാര്യമാരുടെ മേൽ തീർക്കുകയ ാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 24 മുതൽ 31 വരെ 70 ഓളംപരാതികളാണ് ദേശീയ വനിത കമ്മീഷന് (എൻ.സി.ഡബ്ല്യു) ഇ-മെയിലിൽ മാത്രം ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷം പരാതികളും തപാലിൽ ലഭിക്കുന്നതിനാൽ യഥാർഥ കേസുകൾ ഇതിലും പതിന്മടങ്ങ് ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എൻ.സി.ഡബ്ല്യുവിന് ലഭിച്ച പരാതികളിലധികവും വടക്കേ ഇന്ത്യയിൽ നിന്നാണ്. പക്ഷേ, കേരളവും അത്ര പിന്നിലല്ലെന്നതാണ് സത്യം . ലോക്ക്ഡൗൺ തുടങ്ങി ഇതുവരെ ഫോണിലൂടെ മാത്രം 21 ഓളം പരാതികൾ ലഭിച്ചെന്ന് സംസ്ഥാന വനിത കമ്മീഷനംഗം ഷാഹിദ കമാൽ 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു. വീട്ടില്‍ തുടര്‍ച്ചയായി കഴിയുമ്പോള്‍ അപൂര്‍വ്വം വീടുകളില്‍ ഗാര്‍ഹിക അതിക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചന ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നൽകിയിരുന്നു.

പരാതികൾക്ക് പൊലീസുമായി ഇടപെട്ട് സാധ്യമായ നടപടികളെല്ലാം എടുത്തിട്ടുണ്ടെന്ന് ഷാഹിദ കമാൽ പറഞ്ഞു. കോവിഡ് 19ഉം ആയി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നിലനിൽക്കുന്നതിനാൽ പൊലീസ് ഇടപെടൽ അടക്കമുള്ള നടപടികളിൽ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അവർ വ്യക്തമാക്കി. "കൂടുതൽ കേസുകളിലും ഫോണിലൂടെ കൗൺസലിങ് നൽകി പരിഹരിക്കാനാവുന്നുണ്ട്. ഗൗരവകരമായ സംഭവങ്ങൾ പൊലീസിന് കൈമാറി. ഇന്നലെ കുണ്ടറയിൽ ഒരു അന്തർ സംസ്ഥാന തൊഴിലാളി ദമ്പതികൾക്കിടയിലുണ്ടായ പ്രശ്നം ആ സ്ത്രീക്ക് ഷെൽട്ടർ നൽകി പരിഹരിക്കാനായി. മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നതായാണ് അറിയുന്നത് " - ഷാഹിദ കമാൽ പറഞ്ഞു.

സ്ത്രീകളും കുട്ടികളും പലപ്പോഴും ഗാർഹിക പീഡനത്തിന് ഇരയാവുന്നത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പൊതുവില്‍ പാലിക്കണമെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, അംഗനവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊക്കെ വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാർച്ച് 23 മുതൽ 30 വരെ ദേശീയ വനിത കമ്മീഷന് 58 പരാതികളാണ് ഇ-മെയിലിൽ മാത്രം ലഭിച്ചത്. ഇതിൽ അധികവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. പ്രത്യേകിച്ചും പഞ്ചാബിൽ നിന്നാണെന്ന് എൻ.സി.ഡബ്ല്യു അധ്യക്ഷ രേഖ ശർമ്മ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

" വീട്ടിൽ അടച്ചിരിക്കുന്ന ഭർത്താക്കന്മാർ നിരാശരാണ്. അവരത് ഭാര്യമാരുടെ മേൽ തീർക്കുന്നു. ഇത് പഞ്ചാബിലാണ് അധികം. അവിടെ നിന്നാണ് പരാതികൾ കൂടുതൽ ലഭിക്കുന്നത് " - അവർ വ്യക്തമാക്കി.

58 പരാതികൾ ഇ-മെയിലിലൂടെ മാത്രം ലഭിച്ചവയാണ്. അതിനാൽ തന്നെ യഥാർഥ കണക്ക് ഇതിൽ എത്രയോ അധികമായിരിക്കും. പീഡനം അധികവും ഗ്രാമങ്ങളിലാണ്. അവിടുത്തെ പല സ്ത്രീകൾക്കും ഇ-മെയിൽ അയക്കാൻ പോലും അറിവില്ല. തപാലിൽ ലഭിക്കുന്ന പരാതികൾ കൂടി വരുന്നതോടെ എണ്ണം ഗണ്യമായി വർധിക്കുമെന്നും അവർ പറഞ്ഞു.

ഭക്ഷണം നൽകുന്നില്ല എന്ന പരാതി വരെ രാജസ്ഥാനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സ്ത്രീകൾക്ക് സഹായം ലഭിക്കില്ല എന്നാണ് അവർ കരുതുന്നത്. എന്നാൽ അവർക്ക് പൊലീസിനെയോ സംസ്ഥാന വനിതാ കമ്മീഷനെയോ ബന്ധപ്പെടാമെന്നും രേഖ ശർമ പറഞ്ഞു.

ലോക്ക്ഡൗൺ നടപ്പിലാക്കിയതിനുശേഷം സ്ത്രീകളിൽ നിന്ന് നിരവധി ഗാർഹിക പീഡന പരാതികൾ ലഭിക്കുന്നുണ്ടെന്ന് വനിത അവകാശ പ്രവർത്തകരും പറയുന്നു.

ലോക്ക്ഡൗണിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറുമായിരുന്നെന്ന് പല സ്ത്രീകളും അഭിപ്രായപ്പെട്ടതായി ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ സെക്രട്ടറിയും അവകാശ പ്രവർത്തകയുമായ കവിത കൃഷ്ണൻ അഭിപ്രായപ്പെട്ടു. മാർച്ചിൽ ഇരുവരെ 291 പരാതികളാണ് (23 മുതൽ ഇ-മെയിലുകൾ മാത്രം) എൻ.സി.ഡബ്ല്യുവിന് ലഭിച്ചിരിക്കുന്നത്. തപാൽ സേവനം കാര്യക്ഷമമാകുന്നതോടെ ഇത് വർധിക്കുമെന്ന് രേഖ ശർമ്മ പറഞ്ഞു. ഫെബ്രുവരിയിൽ 302 ഉം ജനുവരിയിൽ 270ഉം പരാതികളാണ് ലഭിച്ചത്.

Tags:    
News Summary - Covid19- Domestic violence against women and kids increased -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.