ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വിദേശത്തു കുടുങ്ങിയ പ്രവാസികളുടെ മടക്കത്തിന് വ്യാഴാഴ്ച തുടക്കം. ഇതിന് 12 രാജ്യങ്ങളിലേക്ക് 64 വിമാന സർവിസുകൾ. പുറമെ, നാവിക സേനയുടെ മൂന്നു കപ്പലുകളും. 1.70 ലക്ഷം പേരെ തിരിച്ചെത്തിച്ച ഗൾഫ് യുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രവാസി മടക്കത്തിനാണ് വരുന്ന ഏതാനും ആഴ്ചകൾ സാക്ഷ്യം വഹിക്കുന്നത്.
തിരിച്ചുവരുന്നവരിൽ ഏറ്റവും കൂടുതൽ പേർ കേരളത്തിൽനിന്നാണ്. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും സർവീസുണ്ട്, എന്നാൽ, കണ്ണൂരിനെ ഒഴിവാക്കിയത് പ്രവാസികൾക്ക് തിരിച്ചടിയായി.
വിമാനങ്ങളുടെ വലിപ്പം അനുസരിച്ച് 200- 300 വരെ യാത്രക്കാരെയാണ് ഓരോ യാത്രയിലും ഉൾക്കൊള്ളിക്കുന്നത്. രോഗലക്ഷണമില്ലാത്തവർക്ക് മാത്രമാണ് യാത്രാനുമതി. വിമാന ചാർജ് യാത്രക്കാർ നൽകണം. നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, സിങ്കപ്പൂർ, യു.കെ, ബംഗ്ലാദേശ്, യു.എസ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ അയക്കും.
ഐ.എൻ.എസ് ജലാശ്വ, ശാർദൂൽ, മഗർ എന്നീ മൂന്നു കപ്പലുകളാണ് ഗൾഫിലേക്കും മാലിദ്വീപിലേക്കും അയച്ചിരിക്കുന്നത്. ജലാശ്വയിൽ 500ഉം മറ്റുള്ളവയിൽ 300 വീതവും യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് ഉൾക്കൊള്ളിക്കാനാവും. അതാതു രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളാണ് മുൻഗണന പട്ടിക തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.