ന്യൂഡൽഹി: ജി.എസ്.ടിയിൽ മാറ്റം കൊണ്ടുവരുന്നതിന് സമ്മർദ്ദം ചെലുത്താൻ സംസ്ഥാന ധനകാര്യ മന്ത്രിമാരോട് കോൺഗ്രസ് കേന്ദ്ര നേതൃയോഗത്തിന്‍റെ നിർദേശം. തങ്ങൾ ഭരണത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരോടാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. നവംബർ പത്തിന് ഗുവാഹത്തിയിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് മന്ത്രിമാരോട് ഒൗദ്യോഗിക നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചത്.
ജി.എസ്.ടി കൗൺസിലിൽ കോൺഗ്രസിന് ആറു ധന മന്ത്രിമാരാണുള്ളത്. പഞ്ചാബ്, കർണാടക, ഹിമാചൽ പ്രദേശ്, മിസോറാം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന ധന മന്ത്രിമാരോടൊപ്പം കോൺഗ്രസ് എന്തെങ്കിലും ധാരണയിലെത്തിയതിനെ കുറിച്ച് വ്യക്തതയില്ല.
രാജ്യത്തെ നിരവധി ചെറുകിട സംരംഭകർ, വ്യാപാരികൾ, വീട്ടമ്മമാർ, സാധാരണക്കാർ എന്നിവരുടെ വേദനകളും ബുദ്ധിമുട്ടുകളും ജി.എസ്.ടി കൗൺസിലിന് അകത്തും പുറത്തും ഉന്നയിക്കണമെന്ന് സംസ്ഥാന മന്ത്രിമാരോട് അഖിലേന്ത്യ വക്താവ് രൺദീപ് സിങ് സുർജെവാല ആവശ്യപ്പെട്ടു. ടെക്സ്റ്റൈൽ, തുകൽ, രത്നം, ജ്വല്ലറി തുടങ്ങിയ വ്യവസായങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നികുതി സ്ലാബുകളിലെ പ്രശ്നങ്ങളിൽ ധന മന്ത്രിമാർ പ്രത്യേകം ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മന്ത്രിമാരുടെ പ്രയത്നം ജി.എസ്.ടിയെ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളെ സഹായിക്കുന്നതിനും ഉപകരിക്കുമെന്നും സുർജെവാല പറഞ്ഞു. അതേസമയം, മോദി സർക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ധിക്കാരം മാറ്റിവെച്ചുള്ള ഭരണമാണ് ആവശ്യമെന്നും പഞ്ചാബ് ധനകാര്യ മന്ത്രി മൻപ്രീത് സിങ് വ്യക്തമാക്കി.
തിങ്കളാഴ്ച ഡൽഹിയിൽ കോൺഗ്രസ് ഉപാധ്യഷൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. മോദി സർക്കാർ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയെ തന്നെ മാറ്റി മറിച്ചെന്ന് രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ജനങ്ങളുടെ വികാരം മാനിക്കാതെയുള്ള പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്നും രാഹുൽ പറഞ്ഞു.
നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാർഷികമായ നവംബർ 8ന് കോൺഗ്രസ് അടക്കുമുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപകമായി കരിദിനമാചരിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, അന്നേ ദിവസം കള്ളപ്പണ വിരുദ്ധ ദിനമായാണ് ബി.ജെ.പി ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.