റായ്പുർ: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മരുമകളെ രംഗത്തിറക്കാൻ കോൺഗ്രസ്. മുഖ്യമന്ത്രി രമണ്സിങ്ങിെൻറ മണ്ഡലമായ രാജ്‌നന്ദ്ഗാവില്‍ അദ്ദേഹത്തിനെതിരെ വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുക്ലയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഒന്നാം ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയിലാണ് കരുണ ശുക്ലയുടെ പേരുള്ളത്. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായാണ് കരുണയെ പാർട്ടി ഉയർത്തി കൊണ്ടുവരുന്നത്.
ജാനിര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 14-ാം ലോക്സഭയില്‍ കരുണ അംഗമായിരുന്നു. അന്ന് ബി.ജെ.പി ടിക്കറ്റിലാണ് ഇവര്‍ വിജയിച്ചത്. പിന്നീട് 2009ല്‍ കോര്‍ബ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് 2014 ലാണ് കരുണ കോണ്‍ഗ്രസ് അംഗമാകുന്നത്.
2014 ല്‍ ലോക്‌സഭയിലേക്ക് ബിലാസ്പുര്‍ മണ്ഡലത്തില്‍സ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥിയായ ലാഖന്‍ ലാല്‍ സാഹുവിനോട് പരാജയപ്പെട്ടു.
രമണ്‍ സിങ്ങിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. ഇതോടെ കരുണ ശുക്ലയും രമണ്‍സിങ്ങും തമ്മിലാകും മത്സരം. രമൺസിങ്ങിന് എതിരെ ശക്തയായ എതിരാളിയെയാണ് പാർട്ടി നിർത്തിയിരിക്കുന്നത്. അവർ മത്സരിച്ച് ജയിക്കുക തന്നെ ചെയ്യുമെന്ന് പാർട്ടി വക്താവ് ശൈലേഷ് നിധിൻ ത്രിവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.