ന്യൂഡൽഹി: ഈ മാസം13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താൻ നിശ്ചയിച്ച മണിപ്പൂർ യാത്രക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മോദി മൂന്നു മണിക്കൂർ സന്ദർശനം നടത്തുമെന്ന വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ കട്ടിങ് ‘എക്സി’ൽ പങ്കുവെച്ചാണ് രമേശ് വിമർശനമുന്നയിച്ചത്. ഇത്തരമൊരു ധൃതി പിടിച്ചുള്ള യാത്രയിൽ പ്രതീക്ഷക്കുള്ള എന്ത് വകയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഇത് വാസ്തവത്തിൽ വേദനാപൂരിതമായ 29 മാസങ്ങൾ കാത്തുനിന്ന ആ ജനതയെ അവഹേളിക്കുന്നതാണ്. ഇതിലൂടെ മോദി ഒരിക്കൽകൂടി മണിപ്പൂരി ജനതയോടുള്ള കഠിനമനോഭാവവും നിർമമതയും ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ സന്ദർശനം യഥാർത്ഥത്തിൽ ‘പ്രധാനമന്ത്രിയുടെ സന്ദർശനമല്ല’ എന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
മോദിയുടെ യാത്രക്കു മുന്നോടിയായി മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല രാജ്ഭവനിൽ ഉന്നത ഉദ്യോഗസ്ഥരുമായും മുൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഉൾപ്പെടെയുള്ള നിരവധി ബി.ജെ.പി എം.എൽ.എമാരുമായും ഉന്നതതല യോഗം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2023 മെയിൽ കലാപം തുടങ്ങിയതിനുശേഷമുള്ള മോദിയുടെ പ്രഥമ സന്ദർശനമാണിത്. കുക്കി-മെയ്തി വിധാഗങ്ങളിലായി 260ലേറെ പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനുപേരെ ഭവനരഹിതരാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.