അഹ്മദാബാദ്: ഗുജറാത്തിൽ ജനവിധി തേടുന്നത് 35 മുസ്ലിം സ്ഥാനാർഥികളാണ്. എന്നാൽ, കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ഒരു മുസ്ലിം പോലുമില്ലാത്തത് ചർച്ചയാകുന്നു. സ്ഥിരമായി മുസ്ലിം സ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന ഭറൂച്ചിൽ ഇൻഡ്യ സഖ്യ ധാരണപ്രകാരം ആം ആദ്മിയാണ് രംഗത്തുള്ളത്. മുസ്ലിം സ്ഥാനാർഥി ഇല്ലാതാകാൻ ഇതാണ് കാരണമെന്നാണ് കോൺഗ്രസിന്റെ ഭാഷ്യം.
ദേശീയ പാർട്ടികളിൽ ബി.എസ്.പി മാത്രമാണ് മുസ്ലിം സ്ഥാനാർഥിയെ ഇറക്കിയത്. ഗാന്ധിനഗറിൽ മുഹമ്മദ് അനീസ് ദേശായിയാണ് സ്ഥാനാർഥി. ഇവിടെ എട്ട് മുസ്ലിം സ്ഥാനാർഥികളുണ്ട്. കഴിഞ്ഞ തവണ ഗുജറാത്തിൽ 43 മുസ്ലിം സ്ഥാനാർഥികളുണ്ടായിരുന്നു. ഒരു സീറ്റിൽ മുസ്ലിം സ്ഥാനാർഥിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായും വിജയസാധ്യതയില്ലാത്തതിനാൽ നിരസിക്കുകയായിരുന്നെന്നും ഗുജറാത്ത് കോൺഗ്രസ് ന്യൂനപക്ഷ വിഭാഗ ചെയർമാൻ വജിർഖാൻ പത്താൻ പറഞ്ഞു.
അഹ്മദാബാദ് വെസ്റ്റിലും കച്ചിലുമാണ് മുസ്ലിം ജനസംഖ്യ കൂടുതലുള്ളതെന്നും ഈ സീറ്റുകൾ പട്ടികജാതി സംവരണ സീറ്റുകളാണെന്നും പത്താൻ പറയുന്നു. ഭറൂച്ചിന് പുറമേ, നവസരിയിലും അവിഭക്ത അഹ്മദാബാദ് മണ്ഡലത്തിലും നേരത്തേ കോൺഗ്രസ് മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ച ചരിത്രമുണ്ട്. 1977ൽ അഹ്മദാബാദിൽനിന്ന് ഇഹ്സാൻ ജാഫ്രിയും ഭറൂച്ചിൽനിന്ന് അഹമ്മദ് പട്ടേലും ജയിച്ചിരുന്നു. ’80ലും ’84ലും അഹമ്മദ് പട്ടേൽ വിജയം തുടർന്നു. അഹമ്മദ് പട്ടേലിന്റെ ഓർമകൾ മായാത്ത ഭറൂച്ചിൽ മകൻ ഫൈസൽ പട്ടേലിനും മകൾ മുംതസിനും ഇത്തവണ മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു. ആം ആദ്മി പാർട്ടിയുടെ ചെയ്താർ വാസവയാണ് ഇവിടെ സ്ഥാനാർഥി.
ഇത്തവണ മുസ്ലിം സ്ഥാനാർഥികളിൽ ഏറെയും സ്വതന്ത്ര സ്ഥാനാർഥികളോ ചെറിയ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്നവരോ ആണ്.
ഗുജറാത്തിൽ 26ൽ 25 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെയാണ്. സൂറത്തിൽ ബി.ജെ.പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.