ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി 50,000 രൂപ സംസ്ഥാന സർക്കാർ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം നല്‍കേണ്ടത്. ജില്ല ദുരന്ത നിവാരണ അതോറിറ്റികള്‍ വഴിയോ ജില്ല ഭരണകൂടങ്ങള്‍ വഴിയോ നഷ്പരിഹാരം അര്‍ഹരായവര്‍ക്ക് നല്‍കുമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഭാവിയിൽ ഉണ്ടായേക്കാവുന്ന കേവിഡ് മരണങ്ങൾക്കും സഹായധനം നൽകുമെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം അനുവദിക്കാൻ ശിപാർശ ചെയ്തു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സെപ്റ്റംബർ 11ന് മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കോവിഡ് ദുരിതാശ്വസ പ്രവർത്തനങ്ങൾക്കിടയിൽ മരിച്ചവരുെട കുടുംബങ്ങളേയും സഹായധന പട്ടികയിൽ ഉൾപ്പെടുത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐ.സി.എം.ആറും പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം മരണ കാരണം കോവിഡാണെന്ന് രേഖപ്പെടുത്തിയ മരണങ്ങള്‍ക്കാണ് സഹായധനം ലഭ്യമാവുക.
നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കി നല്‍കുന്ന അപേക്ഷ ഫോറങ്ങളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. മരണ കാരണം കോവിഡ് എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇതോടൊപ്പം നൽകണം. ജില്ല ദുരന്ത നിവാരണ അതോറിറ്റി ഈ അപേക്ഷകളുടെ സാധുതയും യാഥാര്‍ഥ്യവും പരിശോധിച്ച് അര്‍ഹരായവര്‍ക്ക് തുക കൈമാറണം. ഗുണഭോക്താവിെൻറ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം കൈമാറേണ്ടത്.
സഹായധനം ആവശ്യപ്പെടുന്ന എല്ലാ അപേക്ഷകളിലും മതിയായ രേഖകളില്‍ ബോധ്യം വന്ന് 30 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പുണ്ടാക്കണം. സഹായധനം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് അഡീഷനല്‍ ജില്ല കലക്ടര്‍, ചീഫ് മെഡിക്കല്‍ ഓഫിസര്‍, അഡീഷനല്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലോ വകുപ്പ് മേധാവിയോ ഉള്‍പ്പെട്ട വിദഗ്ധ സമിതി രൂപവത്കരിക്കണം. പരാതികളിൽ ബന്ധപ്പെട്ട രേഖകളുടെ ഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് സമിതി തീര്‍പ്പുണ്ടാക്കണം.
സമിതിയുടെ തീരുമാനം പരാതിക്കാരന് അനുകൂലമല്ലെങ്കില്‍ അതിനു വ്യക്തമായ കാരണവും ബോധ്യപ്പെടുത്തണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 4.45 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. ചില സംസ്ഥാനങ്ങൾ നേരത്തെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പോസിറ്റീവായി 30 ദിവസത്തിനകമുള്ള മരണം കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.