ന്യൂഡൽഹി: വൈവിധ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാക്കി ഇന്ത്യ മാറ്റിയെന്നും അതിലൂടെ ജനാധിപത്യ സ്ഥാപനങ്ങളും പ്രക്രിയകളും രാജ്യത്തിന്റെ വികസനത്തിന് സ്ഥിരതയും വേഗതയും വ്യാപ്തിയും പ്രദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി മോദി. കോമൺവെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും(സി.എസ്.പി.ഒ.സി) 28-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 16 വരെ പഴയ പാർലമെന്റ് മന്ദിരമായ ‘സംവിധാൻ സദനി’ൽ നടക്കുന്ന 60 ഓളം സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയുടെ അപാരമായ വൈവിധ്യത്തിനിടയിൽ ജനാധിപത്യത്തിന് നിലനിൽക്കാൻ കഴിയുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഈ വൈവിധ്യം തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയായി മാറി. ഇന്ത്യൻ ജനാധിപത്യം ആഴത്തിലുള്ള വേരുകൾ താങ്ങിനിർത്തുന്ന ഒരു വലിയ വൃക്ഷം പോലെയാണെന്ന് മോദി പറഞ്ഞു. ജനാധിപത്യം വേരൂന്നിയാൽ ഇന്ത്യ പുരോഗമിക്കാൻ പാടുപെടുമെന്ന സംശയമുണ്ടായിരുന്നു. ഈ സംശയങ്ങൾക്ക് വിരുദ്ധമായി, ജനാധിപത്യ സ്ഥാപനങ്ങളും പ്രക്രിയകളും അതിന്റെ വികസനത്തിന് സ്ഥിരത, വ്യാപ്തി, വേഗത എന്നിവ നൽകുന്നുവെന്ന് ഇന്ത്യ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിർമിത ബുദ്ധിയും സമൂഹ മാധ്യമങ്ങളും ജനാധിപത്യ സ്ഥാപനങ്ങളുടെ കാര്യക്ഷമതയെയും ഫലപ്രാപ്തിയെയും ശക്തിപ്പെടുത്തിയെന്ന് കോമൺവെൽത്ത് സ്പീക്കർമാരെയും അധ്യക്ഷനമാരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്ത സ്പീക്കർ ഓം ബിർള അഭിപ്രായപ്പെട്ടു.
ജനാധിപത്യ സ്ഥാപനങ്ങൾ നിലനിർത്തുന്നതിൽ സ്പീക്കർമാരുടെയും അധ്യക്ഷന്മാരുടെയും പങ്ക്, പാർലമെന്ററി പ്രവർത്തനങ്ങളിൽ നിർമിതബുദ്ധിയുടെ ഉപയോഗം, പാർലമെന്റ് അംഗങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം, പാർലമെന്റിനെക്കുറിച്ചുള്ള പൊതുജന ധാരണ വർദ്ധിപ്പിക്കുന്നതിനുള്ള നൂതന തന്ത്രങ്ങൾ, വോട്ടിംഗിനപ്പുറം പൗരന്മാരുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.