കോയമ്പത്തൂർ: കോയമ്പത്തൂരിലെ സുലൂരിൽ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെ പൊലീസുകാർ ചിരിക്കുന്ന വീഡിയോക്കെതിരെ ശക്തമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
കോയമ്പത്തൂർ റേഞ്ച് ഡി.ഐ.ജി പി.സാമിനാഥൻ, കോയമ്പത്തൂർ എസ്.പി അല്ലാട്ടിപ്പള്ളി പവൻ കുമാർ റെഡ്ഡി എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെ, പശ്ചിമ മേഖല ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആർ.വി രമ്യ പുഞ്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഇതാണ് വിവാദത്തിനും വിമർശനങ്ങൾക്കും കാരണമായത്.
തമ്ഴ്നാട് സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് സംഭവത്തെ തുടർന്ന് ഉണ്ടായിരിക്കുന്നത്. ഇതിനിടെ തമിഴ്നാട് വ്യവസായ മന്ത്രി കീർത്തന കേസുമായി ബന്ധപ്പെട്ട് നൽകിയ മറുപടിയും രാഷ്ട്രീയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കേസ് തുടക്കം മുതൽ തന്നെ തമിഴ്നാട് സർക്കാർ കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ട് വൻ വിമർശനങ്ങളാണ് ഉയർന്നത്. കേസിനെ വേണ്ടത്ര ഗൗരവത്തിലല്ല പൊലീസ് കാണുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ വിമർശകർക്കിടയിലും ഉയരുന്ന പ്രധാന പരാതി.
കോയമ്പത്തൂരിലെ സുലൂരിൽ വീടിനു വെളിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതായി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ കാർത്തി, മോഹൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തു വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കാർത്തി സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.