ചെന്നൈ: മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം തമിഴ്നാട് വീണ്ടും ജെല്ലിക്കെട്ട് ആരവത്തിലേക്ക്. കേന്ദ്രാനുമതിയോടെ തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. ജെല്ലിക്കെട്ടിന്‍െറ ചരിത്രമുറങ്ങുന്ന മധുരയിലെ അളങ്കാനെല്ലൂരില്‍ ഞായറാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം കാളകളെ കെട്ടഴിച്ചുവിട്ട് ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ആവണിപുരത്തും പാലമേട്ടിലും ഇതോടൊപ്പം ജെല്ലിക്കെട്ട് തുടങ്ങും. മന്ത്രിമാര്‍ തങ്ങളുടെ ജില്ലകളില്‍ 11ന് ജെല്ലിക്കെട്ടിന് തുടക്കം കുറിക്കും.
തമിഴ്നാടിന്‍െറ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു മുംബൈയില്‍നിന്നു ചെന്നൈയിലേക്കുള്ള യാത്രാമധ്യേ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹൈദരാബാദില്‍വെച്ചാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. വൈകുന്നേരം അഞ്ചിന് അദ്ദേഹം ചെന്നൈയിലത്തെി.
സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ഓര്‍ഡിനന്‍സിന്‍െറ കരടുരൂപത്തിന് ചില ഭേദഗതികളോടെ കേന്ദ്ര നിയമ മന്ത്രാലയം കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ വിലക്കുണ്ടെങ്കിലും കായികം സംസ്ഥാനത്തിന്‍െറ അധികാര പരിധിയിലുള്ള വിഷയമായതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.എന്നാല്‍, ഓര്‍ഡിനന്‍സിന് ആറുമാസ കാലാവധി മാത്രമാണെന്നും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ആദ്യദിവസം തന്നെ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം അറിയിച്ചു. ഓര്‍ഡിനന്‍സിനെ തമിഴ്നാടിന്‍െറ അഭിമാന നേട്ടമായി വ്യാഖാനിച്ച മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രക്ഷോഭകര്‍ക്കും നന്ദി പറഞ്ഞു.
എന്നാല്‍, ജെല്ലിക്കെട്ട് കായിക ഇനമായി മാത്രം കണ്ട് സംസ്ഥാനം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചോദ്യംചെയ്യാനാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിനോദ പ്രദര്‍ശനം തടയുന്ന മൃഗങ്ങളുടെ പട്ടികയില്‍നിന്ന് കാളകളെ കേന്ദ്രം ഒഴിവാക്കാത്തിടത്തോളം സംസ്ഥാനംകൊണ്ടുവന്ന ഓര്‍ഡിനന്‍സു ചോദ്യംചെയ്യപ്പെടും. മൃഗസ്നേഹി സംഘടനയായ ‘പെറ്റ’ വിഷയം അടുത്ത ദിവസം തന്നെ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തി സ്റ്റേ സമ്പാദിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, നിയമം കൊണ്ടുവരാതെ സമരം അവസാനിപ്പിക്കില്ളെന്ന് യുവജന - വിദ്യാര്‍ഥി കൂട്ടായ്മകള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ വാഗ്ദാനം കേട്ട് സമരഭൂമിയില്‍നിന്ന് ആരും പിരിഞ്ഞുപോകില്ല. അളങ്കാനെല്ലൂരില്‍ ജെല്ലിക്കെട്ടിന് തുടക്കം കുറിക്കേണ്ടത് മുഖ്യമന്ത്രിയല്ളെന്നും ജനങ്ങളാണെന്നും അവര്‍ പ്രഖ്യാപിച്ചു. ലോക്സഭയില്‍ നിയമം പാസാക്കണമെന്നും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കൂട്ടായ്മകള്‍ അറിയിച്ചു. ചെന്നൈ മറീനാ ബീച്ചിലും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലും രാത്രി വൈകിയും ആയിരങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്.
ഇതോടെ, സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു പ്രതിസന്ധിയെ നേരിടുകയാണ്. മന്ത്രിമാര്‍ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് സംഘടിപ്പിക്കാന്‍ ജില്ല ഭരണകൂടങ്ങളാണ് തയാറെടുപ്പ് നടത്തുന്നത്. എന്നാല്‍, ജെല്ലിക്കെട്ട് നടത്തുന്ന അളങ്കാനെല്ലൂര്‍ ഉള്‍പ്പെടെ മൈതാനങ്ങള്‍ സമരക്കാര്‍ കൈയടക്കിയിരിക്കുന്നതിനാല്‍ വെറും ചടങ്ങായി ആഘോഷം മാറും. സമരം ഒത്തുതീര്‍ക്കാന്‍ പ്രക്ഷോഭകരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചതുടരുകയാണ്. ഓര്‍ഡിനന്‍സ് നിയമമായി ഉടന്‍ മാറുമെന്നതിനാല്‍ ഭയപ്പെടാനില്ളെന്ന് പന്നീര്‍സെല്‍വം രാത്രി വൈകി മധുരയില്‍ പ്രതികരിച്ചു. തമിഴ്നാടിന്‍െറ സംസ്കാരത്തെ ആദരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്ചെയ്തു.
അളങ്കാനല്ലൂരില്‍ തയാറെടുപ്പ് തടഞ്ഞു
ചെന്നൈ: മുഖ്യമന്ത്രി പനീര്‍ശെല്‍വം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുന്ന മധുര അളങ്കാനല്ലൂരില്‍ തയാറെടുപ്പ് സമരക്കാര്‍ തടഞ്ഞു. സ്ഥിരനിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ഇവിടെയും സമരം തുടരുന്നത്. മധുര കലക്ടര്‍ കെ. വീര രാഘവ റാവു, എസ്.പി വിജയേന്ദ്ര ബിദാരി എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പ് സമരഭൂമിയിലത്തെി കലക്ടര്‍ വായിച്ചുകേള്‍പ്പിച്ചു. ഇന്നലെ രാത്രിയോടെ പനീര്‍ശെല്‍വം മധുരയിലത്തെി. ഇന്ന് രാവിലെ പത്തിനാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടെ ജെല്ലിക്കെട്ട് ആരാധകര്‍ക്കുവേണ്ടി ചെന്നൈ എഗ്മോറില്‍നിന്ന് മധുരയിലേക്ക് രാത്രി 11.45ന് പ്രത്യേക ട്രെയിന്‍ പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.