ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കൊണ്ടുപോകുന്ന ചിത്രം വൈറലായതിന് പിന്നാലെ ശുചീകരണ തൊഴിലാളിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഉത്തർപ്രദേശിലെ മഥുര നഗർ നിഗം മുനിസിപ്പൽ കോർപറേഷന് കീഴിലുള്ള തൊഴിലാളിക്കാണ് പണി പോയത്.
A contractual worker at UP's Mathura Nagar Nigam was terminated after he was found carrying pictures of PM Narendra Modi and CM Yogi Adityanath among other dignitaries in his hand held garbage cart. pic.twitter.com/Jg2x3LW3Mk
— Piyush Rai (@Benarasiyaa) July 17, 2022
കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളി മോദിയുടെയും യോഗിയുടെയും ചിത്രങ്ങളടങ്ങിയ മാലിന്യം ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോ യു.പിയിൽനിന്നുള്ള മാധ്യമപ്രവർത്തകൻ പിയൂഷ് റായ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ ആരാണെന്ന് അറിയില്ലെന്നും മാലിന്യത്തിനിടയിൽനിന്ന് കിട്ടിയതാണെന്നുമായിരുന്നു തൊഴിലാളിയുടെ മറുപടി.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് തൊഴിലാളിയെ പിരിച്ചുവിട്ട് ഉത്തരവിറങ്ങിയത്. അബദ്ധത്തിലാണ് ചിത്രങ്ങൾ മാലിന്യത്തിന്റെ കൂട്ടത്തിലിട്ടതെന്നായിരുന്നു മുനിസിപ്പൽ കമീഷണർ സത്യേന്ദ്ര കുമാർ തിവാരിയുടെ പ്രതികരണം. തൊഴിലാളിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ട വിവരം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.
പിന്നീട് മറ്റൊരാൾ മോദിയുടെയും യോഗിയുടെയും ചിത്രങ്ങൾ മാലിന്യത്തിൽനിന്ന് പുറത്തെടുത്ത് വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.