കാൺപൂർ: ഉത്തർപ്രദേശ് സ്റ്റോക് എക്സ്ചേഞ്ചിൽ ജോലി ചെയ്തിരുന്ന പിതാവിനെ ജോലിയിൽ തിരിച്ചെടുക്കണമെന് നാവശ്യപ്പെട്ട് എട്ടാം ക്ലാസ് വിദ്യാർഥി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയത് 37 കത്തുകൾ. സർതക് ത്രിപാഠിയെന്ന വിദ്യാർഥിയാണ് പ്രധാനമന്ത്രിക്ക് നിരന്തരം കത്തുകളെഴുതിയത്. എന്നാൽ ഇതുവരെ പ്രധാനമന്ത്രിയിൽ നിന്നും അവന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.
പിതാവിന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തൻെറ കുടുംബം നേരിടുന്ന പ്രതിസന്ധി വിവരിച്ച് കൊണ്ടാണ് കത്തുകൾ. കൂടെ നഷ്ടപ്പെട്ട ജോലി തിരിച്ചുകിട്ടാനുള്ള നടപടികൾ സ്വീകരിക്കാനും അവൻ അപേക്ഷിക്കുന്നുണ്ട്. ഇതുവരെ അയച്ച 36 കത്തുകൾക്കും യാതൊരു തരത്തിലുള്ള മറുപടിയും ലഭിച്ചില്ലെങ്കിലും 37ാമത്തെതിന് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർതക് ത്രിപാഠി.
2016ലാണ് അവൻ പ്രധാനമന്ത്രിക്ക് കത്തുകളെഴുതാൻ ആരംഭിച്ചത്. ‘മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ്’ എന്ന മുദ്രാവാക്യം കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ അപേക്ഷിക്കുകയാണ് എന്നെ ഒരിക്കലെങ്കിലും നിങ്ങൾ കേൾക്കൂ’’. -കത്തിൽ 13 വയസുകാരൻ പറയുന്നു. അജ്ഞാത കാരണത്താൽ ചിലർ ചേർന്ന് നിർബന്ധപൂർവ്വം വിദ്യാർഥിയുടെ പിതാവിനെ ജോലിയിൽ നിന്നും രാജിവെപ്പിക്കുകയായിരുന്നു. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് സർതകിൻെറ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.