ബംഗളൂരു: ക്ഷേത്രവളപ്പിൽ പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനിടെ നാട്ടുകാരും കാമറാമാൻമാരും തമ്മിൽ സംഘർഷം. സകലേശ്പൂർ താലൂക്കിലെ മരഗുണ്ട ഗ്രാമത്തിലെ ഭൈരവേശ്വര ക്ഷേത്രവളപ്പിൽ കാമറാമാൻമാർ ഷൂസ് ധരിച്ചെത്തിയെന്ന പേരിലായിരുന്നു സംഘർഷം. സംഭവത്തിൽ ഫോട്ടോഗ്രാഫർമാർക്ക് പരിക്കേൽക്കുകയും ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നവി, നന്ദൻ എന്നീ ഫോട്ടോഗ്രാഫർമാർക്കാണ് പരിക്കേറ്റത്. കേസിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശവാസികളായ ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉചിത്, പ്രജ്വൽ, നിഷാന്ത് എന്നിവരാണ് അറസ്റ്റിലായത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് നാട്ടുകാർ തങ്ങളെ ആക്രമിച്ചതെന്നും കാമറകളും മൊബൈൽഫോണുകളും നശിപ്പിച്ചതായും ഫോട്ടോഗ്രാഫർമാർ പറഞ്ഞു. ക്ഷേത്രവളപ്പിൽ കാമറാമാൻമാർ ഷൂസ് ധരിച്ച് പ്രവേശിച്ചെന്നും ക്ഷേത്രത്തിനുള്ളിൽ ചിത്രീകരണം നടത്തിയെന്നും ആരോപിച്ച് ചിലർ രംഗത്തെത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാകുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
അതേസമയം, ക്ഷേത്രത്തിന്റെ പവിത്രതക്ക് കോട്ടം തട്ടുന്ന രീതിയിൽ പ്രവർത്തിച്ചതാണ് ചോദ്യം ചെയ്തതെന്നാണ് നാട്ടുകാരുടെ വാദം. ക്ഷേത്രത്തിൽ വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്നത് ശരിയല്ലെന്നും വസ്ത്രധാരണം ശരിയല്ലെന്നും അവർ പറഞ്ഞു. ക്ഷേത്രം ഒരു മതകേന്ദ്രമായി സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തെത്തുടർന്ന് പരിക്കേറ്റ ഫോട്ടോഗ്രാഫർമാർ പൊലീസിൽ പരാതി നൽകി. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആരോപിച്ച് ഫോട്ടോഗ്രാഫർമാർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇതോടെ നാട്ടുകാരും പ്രതിഷേധക്കാരും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹാസൻ ജില്ല ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.