കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ബിജെപി-ടിഎംസി പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ വിമാനത്താവള പരിസരം യുദ്ധക്കളമായി മാറി. സംഘർഷത്തെത്തുടർന്ന് യാത്രക്കാരും നാട്ടുകാരും ഭീതിയിലാവുകയും മേഖലയിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു.
പാർട്ടിയിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഭിഷേക് ബാനർജി കൊൽക്കത്തയിൽ തിരിച്ചെത്തിയത്. അഭിഷേക് ബാനർജി നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ, ചീഞ്ഞ മുട്ടകളുമായി ബിജെപി പ്രവർത്തകർ അറൈവൽ ടെർമിനലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. അഭിഷേകിനെ സ്വീകരിക്കാൻ എത്തിയ ടിഎംസി പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചതാണ് വലിയ അക്രമത്തിലേക്ക് വഴിമാറിയത്.
ഇരുവിഭാഗവും പരസ്പരം ക്രൂരമായി മർദ്ദിക്കുകയും ഹെൽമെറ്റുകൾ ഉൾപ്പെടെയുള്ളവ ആയുധമാക്കുകയും ചെയ്തു. കനത്ത പോലീസ് സന്നാഹം സ്ഥലത്തെത്തി ലാത്തിവീശിയാണ് ഇരുപാർട്ടിക്കാരേയും പിരിച്ചുവിട്ടത്. വിമാനത്താവളത്തിന് പുറത്ത് സംഘർഷം അക്രമാസക്തമായി തുടർന്നതിനാൽ, അഭിഷേക് ബാനർജിയെ സുരക്ഷിതമായി മറ്റൊരു പ്രത്യേക ഗേറ്റിലൂടെയാണ് പൊലീസ് പുറത്തെത്തിച്ചത്. കനത്ത സുരക്ഷാവലയത്തിലാണ് അദ്ദേഹം വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.
സംഭവത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. മാരകായുധങ്ങളുമായാണ് ബിജെപി ഗുണ്ടകൾ വിമാനത്താവളത്തിൽ എത്തിയതെന്നും അഭിഷേക് ബാനർജിയെ വധിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും ടിഎംസി തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ ആരോപിച്ചു. സംഭവത്തെത്തുടർന്ന് വിമാനത്താവള പരിസരത്ത് ഇപ്പോഴും അതീവ ജാഗ്രത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.