ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയ ഉത്തർപ്രദേശിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഞായറാഴ്ച രണ്ടു പേർകൂടി മരിച്ചു. മീറത്തിൽ മാത്രം അഞ്ചു പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മീറത്ത് സ്വദേശികളായ മുഹ്സിൻ, ആസിഫ്, സഹീർ, ആലിം എന്നിവരും ഡൽഹി സ്വദേശി ആസിഫുമാണ് മരിച്ചവർ.
705 പേർ അറസ്റ്റിലാവുകയും 5400 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 250ഓളം പേർക്കെതിരെ ദേശസുരക്ഷ നിയമം ചുമത്താൻ യോഗി ആദിത്യനാഥ് സർക്കാർ നീക്കം നടത്തുന്നതായാണ് അറിയുന്നത്.
വ്യാഴാഴ്ച മുതലാണ് സംസ്ഥാനത്ത് പ്രക്ഷോഭം രൂക്ഷമായത്. നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് പ്രതിഷേധം പടരുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയോടെ പ്രതിഷേധക്കാരെ അടിച്ചൊതുക്കുകയായിരുന്നു പൊലീസ് എന്ന് ആരോപണമുണ്ട്. ദീപക് കബീർ, എസ്.ആർ. ദർപുരി തുടങ്ങിയ പ്രമുഖ സാമൂഹിക പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് 100 പേരെയാണ് അറസ്റ്റ് ചെയ്തത്. 13,000 സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. 14 ജില്ലകളിൽ തിങ്കളാഴ്ച വരെ ഇൻറർനെറ്റിന് നിരോധനമുണ്ട്. സംസ്ഥാനത്ത് സ്കൂളുകൾക്കും കോളജുകൾക്കും അവധിയാണ്.
അക്രമം നടത്തിയവരിൽ പുറത്തുള്ളവരും–യു.പി സർക്കാർ
ലഖ്നോ: ഉത്തർപ്രദേശിൽ അക്രമം നടത്തിയവരിൽ സംസ്ഥാനത്തിന് പുറത്തുള്ളവരും ഉണ്ടെന്ന്യു.പി ഉപ മുഖ്യമന്ത്രി ദിനേഷ് ശർമ. പശ്ചിമബംഗാളിലെ മാൾഡയിൽനിന്നുള്ള ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇവർ പോപുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നും പോപുലർ ഫ്രണ്ടിന് സിമിയുമായി ബന്ധമുണ്ടെന്നും സിമി നിരോധിത സംഘടനയാണെന്നും കൂട്ടിച്ചേർത്തു. തിരക്കിട്ട് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദപ്രസ്താവന.
പ്രശ്നം പരിഹരിക്കാൻ മുസ്ലിം പുരോഹിതരുമായി സർക്കാർ ചർച്ച തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് 288 പൊലീസുകാർക്ക് പരിക്കേറ്റതായും അക്രമകാരികൾ തോക്കുപയോഗിച്ചതിന് തെളിവുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. ബംഗാളിൽനിന്നുള്ള തൃണമൂൽ സംഘത്തെ ലഖ്നോയിൽ പൊലീസ് തടഞ്ഞ ദിവസംതന്നെയാണ് കലാപകാരികളിൽ പുറത്തുള്ളവരുമുണ്ടെന്ന് മന്ത്രി ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.