മോദിയുടെ ജന്മദിനത്തിൽ കോലം കത്തിച്ച് പ്രതിഷേധം; 21 കർഷകർക്കെതിരെ കേസ്, അമിത് ഷായുടെ കോലവും കത്തിച്ചു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച കർഷകർക്കെതിരെ കേസ്. ഗുജറാത്തിലെ മോർബി ജില്ലയിലെ 21 കർഷകർക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സെപ്റ്റംബർ 17ന് മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജെറ്റ്പാർ ഗ്രാമത്തിലാണ് സംഭവം. നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഗൂഢാലോചന, ഗതാഗത തടസ്സം സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് കർഷകർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മോർബി മേഖലയിൽ ജൂൺ മുതൽ കർഷകർ പ്രതിഷേധത്തിലാണ്. കൃഷിയിടങ്ങളിൽ അദാനി എനർജി സൊല്യൂഷൻസ് ഹൈ ടെൻഷൻ വൈദ്യുതി പ്രസരണ ലൈനുകൾ സ്ഥാപിക്കുന്നതിനെതിരെയാണ് കർഷക പ്രക്ഷോഭം. വൈദ്യുതി ടവറുകൾ സ്ഥാപിക്കുന്നതോടെ കൃഷിക്ക് ഉപയോഗിക്കാവുന്ന ഭൂമിയുടെ ഭാഗം നഷ്ടപ്പെടുമെന്ന ആശങ്കയും കൂടുതൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമാണ് കർഷകർ മുന്നോട്ടുവെക്കുന്നത്. ജൂൺ 17 മുതൽ ഏകദേശം രണ്ടാഴ്ചയോളം ജെറ്റ്പാറിൽ കർഷകർ നിരാഹാര സമരവും നടത്തിയിരുന്നു.
മോർബി താലൂക്ക് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ നിലേഷ് എസ്. ഘേതിയയുടെ പരാതിയിലാണ് സെപ്റ്റംബർ 18ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 17ന് രാത്രി പട്രോളിങ്ങിനിടെ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കുന്നതിന്റെ വീഡിയോ ലഭിച്ചതായി ഇൻസ്പെക്ടർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജെറ്റ്പാറിൽ സംഭവം നടന്നതായി കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നെഹുൽ അമൃതിയ, ഹർഷദ് ചതുർ അഘാര, രാജു ഭുദർ കണ്ഡിയ, ദീപക് നാഥാ സകാസണിയ, ലാൽജി ഘൻശ്യാം സകാസണിയ തുടങ്ങിയവരടക്കം 21 പേരെയാണ് എഫ്.ഐ.ആറിൽ പ്രതികളാക്കിയിരിക്കുന്നത്. ചില വനിതാ കർഷകരുടെയും പേരുകൾ പട്ടികയിലുണ്ട്. ഇവർക്കുപുറമെ തിരിച്ചറിയപ്പെടാത്ത മറ്റ് ആളുകളെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഫ്.ഐ.ആറിൽ പേരുള്ള എല്ലാവർക്കും ഉടൻ നോട്ടീസ് നൽകുമെന്ന് മോർബി പൊലീസ് ഇൻസ്പെക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.