ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്കെതിരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പ്രാക്ടീസ് വിലക്കി. സുപ്രീംകോടതി ബാർ അസോസിയേഷന്റേതാണ് തീരുമാനം. അടിയന്തരമായി അഭിഭാഷകൻ രാകേഷ് കിഷോറിന്റെ മെമ്പർഷിപ്പ് റദ്ദാക്കുകയാണെന്ന് ബാർ അസോസിയേഷൻ അറിയിച്ചു.
ഇയാളുടെ മെമ്പർഷിപ്പ് കാർഡ് റദ്ദാക്കുകയാണെന്നും ഇതിനുള്ള നിർദേശം സുപ്രീംകോടതി സെക്രട്ടറി ജനറലിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അഭിഭാഷകനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തിൽ തനിക്ക് ഒരു ഭയവും കുറ്റബോധവുമില്ലെന്ന് അഭിഭാഷകനായ പ്രതി രാകേഷ് കിഷോർ പറഞ്ഞിരുന്നു. കോടതിക്ക് അകത്തുണ്ടായ സംഭവത്തിൽ ക്ഷമാപണം നടത്തില്ല. ദൈവിക പ്രേരണയിലാണ് ചെയ്തത്. എന്ത് പ്രത്യാഘാതവും നേരിടാന്‍ തയാറാണെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പ്രതി പറഞ്ഞു.
സനാതന ധർമവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ, ‘തല പുനഃസ്ഥാപിക്കാൻ പോയി വിഗ്രഹത്തോട് പ്രാർഥിക്കൂ’ എന്ന് ചീഫ് ജസ്റ്റിസ് പരിഹസിച്ചതാണ് തന്നെ വേദനിപ്പിച്ചത്. നൂപുർ ശർമയുടെ കേസ് കോടതിയുടെ പരിഗണനക്ക് വന്നപ്പോൾ, അവർ അന്തരീക്ഷം ദുഷിപ്പിച്ചെന്ന് കോടതി പറഞ്ഞു. സനാതന ധർമവുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ സുപ്രീംകോടതി ഇത്തരം പരാമർശങ്ങൾ നടത്തുന്നു. ഹരജിക്കാർക്ക് ആശ്വാസം നൽകിയില്ലെങ്കിലും അവരെ പരിഹസിക്കരുത്. മറ്റു മതവിശ്വാസികളുടെ കേസ് പരിഗണിക്കുമ്പോൾ കോടതി ഇത്തരം പ്രതികരണം നടത്താറില്ലല്ലോ? ഹൽദ്വാനിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ഈ കോടതി സ്റ്റേ അനുവദിച്ചപ്പോൾ ഇങ്ങനെ പ്രതികരിച്ചിട്ടില്ല. ഞാൻ ഭയപ്പെടുന്നില്ല, ഖേദിക്കുന്നുമില്ല.
പദവിയിലിരിക്കുമ്പോൾ അതിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. ചീഫ് ജസ്റ്റിസ് ദലിതനാണെന്ന വസ്തുത മുതലെടുക്കുന്നത് ഏകപക്ഷീയമാണ്. അദ്ദേഹം ദലിതനല്ല. ഒരു സനാതന ഹിന്ദുവായിരുന്നു. പിന്നീട്, തന്റെ വിശ്വാസം ഉപേക്ഷിച്ച് ബുദ്ധമതം പിന്തുടർന്നു. ബുദ്ധമതം പിന്തുടർന്നതിനുശേഷം ഹിന്ദുമതത്തിൽ നിന്ന് പുറത്തുവന്നതായി തോന്നുന്നെങ്കിൽ അദ്ദേഹം ഇപ്പോഴും ദലിതനാകുന്നത് എങ്ങനെയാണെന്നും രാകേഷ് കിഷോർ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.