ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരവാണെന്ന യു.എസ് ഫെഡറൽ കമീഷന്‍റെ നിലപാടിനെതിരെ കേന്ദ്ര സർക്കാർ. അമേരിക്കൻ കമീഷെൻറ നിലപാട് അനുചിതമാണെന്ന് ഇന്ത്യ. അതിൽ പറയുന്ന കാര്യങ്ങൾ കൃത്യമല്ല. മൂന്ന് അയൽപക്ക രാജ്യങ്ങളിൽ പീഡനം നേരിടുക വഴി ഇന്ത്യയിലേക്ക് കുടിയേറിയ മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള നടപടി വേഗത്തിലാക്കുകയാണ് ബിൽ ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
മനുഷ്യാവകാശം മുൻനിർത്തി, നിലവിൽ നേരിടുന്ന പ്രയാസങ്ങൾ ദൂരീകരിക്കുന്നതിനുള്ള നടപടിയാണിത്. അത്തരമൊരു ശ്രമത്തെ സ്വാഗതം ചെയ്യുകയാണ്, വിമർശിക്കുകയല്ല വേണ്ടത്.
പൗരത്വം നേടാൻ താൽപര്യമുള്ള എല്ലാ സമുദായങ്ങൾക്കും നിലവിലുള്ള സാധ്യതകൾക്ക് പൗരത്വ നിയമഭേദഗതി ബിൽ ഒരുവിധത്തിലും തടസ്സമാകില്ല. ഏതു വിശ്വാസത്തിൽ പെട്ട ഇന്ത്യൻ പൗരെൻറയും പൗരത്വം ഇല്ലാതാക്കാൻ പൗരത്വ നിയമഭേദഗതിയോ ദേശീയ പൗരത്വ രജിസ്റ്ററോ കാരണമാവില്ല. മറിച്ചുള്ള പ്രചാരണങ്ങൾ ന്യായമല്ല. അമേരിക്കയടക്കം ഓരോ രാജ്യത്തിനും പൗരന്മാരുടെ കണക്കെടുക്കാനും പൗരത്വത്തിന് സാധുത നൽകാനും അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിന് പൗരത്വ നിയമം ഇളവ് ചെയ്യുന്ന ഭേദഗതികൾ ലോക്സഭയിൽ പാസായതിന് പിന്നാലെയാണ് എതിർപ്പുമായി യു.എസ് ഫെഡറൽ കമീഷന്‍ രംഗത്തുവന്നത്. ഇന്ത്യൻ പാർലമെന്‍റിന്‍റെ ഇരുസഭകളും ബിൽ പാസാക്കുകയാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റ് പ്രധാന നേതൃത്വത്തെയും ഉപരോധിക്കുന്നത് അമേരിക്കൻ ഭരണകൂടം പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ സർക്കാർ പൗരത്വത്തിന് വേണ്ടി ഒരു മത പരീക്ഷണം സൃഷ്ടിക്കുകയാണ്. അത് ദശലക്ഷക്കണക്കിന് മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു. നിയമത്തിന് മുന്നിൽ എല്ലാ വിശ്വാസികൾക്കും തുല്യത ഉറപ്പു നൽകുന്ന ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വരതയെ തകർക്കുന്നതാണ് ബിൽ. ബിൽ ലോക്സഭ പാസാക്കിയതിൽ വളരെയധികം ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് കമീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.