മുംബൈ: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഉഭയ കക്ഷി ബന്ധങ്ങളിലും ആഗോള വ്യാപാരത്തിലും ഇത് ഒരു സുപ്രധാന നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യൻ വ്യാപാരത്തിന് പുതിയ അവസരം തുറക്കാൻ ഈ കരാർ വഴിയൊരുക്കും. മഹാരാഷ്ട്രയായിരിക്കും വ്യാപാര കരാറിന്റെ പ്രധാന ഗുണഭോക്താക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരണം കയറ്റുമതി രംഗത്ത് ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്നത് മഹാരാഷ്ട്രയാണ്. പുതിയ വ്യാപാര കരാർ വരുന്നതോടെ മഹാരാഷ്ട്രക്ക് നിരവധി മേഖലകളിൽ വളർച്ച കൈവരിക്കാൻ കഴിയും.
ദീർഘകാല സാമ്പത്തിക വളർച്ചക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന ഡാറ്റാ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് നൂതനവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയിൽ സംസ്ഥാനത്തിന് ഗണ്യമായ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.
ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ സൗഹൃദത്തിന്റെ പുതിയ അധ്യായം എന്നാണ് ഫഡ്നാവിസ് വിശേഷിപ്പിച്ചത്. ആഗോള വ്യാപാരം വലിയ പുനഃക്രമീകരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സമയമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുണ്ടായ ധാരണയാണ് ഇരുരാജ്യങ്ങൾക്കും ചരിത്രപരമായ ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്നും ഫഡ്നാവിസ് വ്യക്തമാക്കി. കയറ്റുമതി സമ്പദ്‍വ്യവസ്ഥകളിൽ ഇന്ത്യയെ മുന്നിലെത്തിക്കുന്നതാണ് ഈ കരാർ. ഇന്ത്യയും യു.എസും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ തുടക്കമാണിത്. ഈ വ്യാപാര കരാർ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഒരു പാട് നേട്ടങ്ങൾനൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.