നന്ദേഡ്: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടാനായി തന്‍റെ ആറുവയസ്സുള്ള മകളെ കൊന്ന് പിതാവ്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ മുഖേദ് താലൂക്കിൽ കേരൂർ ഗ്രാമത്തിലെ പാണ്ഡുരംഗ് കോണ്ട്മാംഗലെയാണ് (28) ക്രൂരത ചെയ്തത്. തെലങ്കനായിലെ നിസാമാബാദ് ജില്ലയിലെ കനാലിലേക്ക് തളളിയിട്ടാണ് പാണ്ഡുരംഗ് സ്വന്തം മകളെ കൊന്നത്.
സംഭവത്തിൽ പാണ്ഡുരംഗും ഇയാളുടെ സുഹൃത്തും ഗ്രാമത്തിലെ സർപഞ്ചുമായ ഗണേഷ് രാമചന്ദ്ര ഷിൻഡെയും അറസ്റ്റിലായി. യെദപ്പള്ളിയിലെ നിസാം സാഗർ കനാലിൽനിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു പൊലീസ്. അന്വേഷണത്തിൽ കെരൂർ ഗ്രാമത്തിൽ താമസിക്കുന്ന പ്രാചി എന്ന ആറുവയസ്സുകാരിയുടെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നെന്ന് നിസാമാബാദ് പൊലീസ് കമീഷണർ പി. സായ് ചൈതന്യ പറഞ്ഞു.
പിതാവിനെ ചോദ്യം ചെയ്തപ്പോൾ, മകൾ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുട്ടിയെ കൊന്നതായി അയാൾ സമ്മതിക്കുകയായിരുന്നു.
ഗ്രാമത്തില്‍ ബാർബർ ഷോപ്പ് നടത്തുന്ന പാണ്ഡുരംഗ് വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂ എന്ന മാനദണ്ഡം കണക്കിലെടുത്ത് അദ്ദേഹം മത്സരിക്കാൻ യോഗ്യനല്ലായിരുന്നു. മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയും ആറ് വയസ്സുകാരായ ഇരട്ട പെൺകുട്ടികളുമാണ് പാണ്ഡുരംഗിനുള്ളത്.
ഇക്കാര്യം സുഹൃത്തും സർപഞ്ചുമായ ഗണേഷ് രാമചന്ദ്രയോട് പറഞ്ഞു. ഇരുവരും ചേർന്നാണ് പദ്ധതി തയാറാക്കിയത്. കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ആദ്യത്തെ പ്ലാൻ. പിന്നീടാണ് കുട്ടിയെ കൊല്ലാനും അപകടമാണെന്ന് വരുത്തിത്തീർക്കാനും പദ്ധതിയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.