സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്

ആക്രമണത്തിൽ ഞെട്ടിപ്പോയി, മറക്കാൻ ശ്രമിക്കുന്ന അധ്യായം; സുപ്രീംകോടതിയിലെ ഷൂ ഏറിനെ കുറിച്ച് ചീഫ് ജസ്റ്റിസി​ന്റെ ആദ്യ പ്രതികരണം

ന്യൂഡൽഹി: കോടതി മുറിയിൽ തനിക്കെതിരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്നും മറക്കാൻ ശ്രമിക്കുന്ന അധ്യായമാണ് അതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

​'​'തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഞാനും എന്റെ സഹോദരനും ഞെട്ടിപ്പോയി. ഞങ്ങൾ മറക്കാൻ ശ്രമിക്കുന്ന അധ്യായമാണത്''-എന്നാണ് ചീഫ് ജസ്റ്റിസ് ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ അടുത്തിടെ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് അഭിഭാഷകൻ അദ്ദേഹത്തിന് നേരെ ഷൂ എറിഞ്ഞത്.

ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ ജീർണിച്ച ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സെപ്റ്റംബർ 16 ന് തള്ളിക്കൊണ്ട് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ചീഫ് ജസ്റ്റിസ് ഗവായ് നടത്തിയ പരാമർശമാണ് ആക്രമണത്തിന് കാരണമാക്കിയത്. ഇതൊരു പരസ്യ താൽപര്യ കേസാണ്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുക. നിങ്ങൾ വിഷ്ണുവിന്റെ ഭക്തനാണെന്നിരിക്കെ, നന്നായി പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക​''-എന്നാണ് ബി.ആർ. ഗവായ് ഹരജിക്കാരനോട് പറഞ്ഞത്.

സംഭവം വിവാദമായെങ്കിലും തന്റെ പ്രവൃത്തിയിൽ ഖേദിക്കുന്നില്ലെന്നാണ് ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോർ പ്രതികരിച്ചത്. അതിന് ഏതു തരത്തിലുള്ള പ്രത്യാഘാതം നേരിടാൻ തയാറാണെന്നും ഇയാൾ വ്യക്തമാക്കുകയുണ്ടായി. ഇയാൾ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നത് ബാർ അസോസിയേഷൻ വിലക്കിയിരുന്നു. അതിനുമുമ്പ് ബാർ കൗൺസിലിൽ നിന്ന് അഭിഭാഷകനെ സസ്​പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിതതോതിൽ ജാതി അധിക്ഷേപവും നടന്നിരുന്നു.

Tags:    
News Summary - CJI BR Gavai responds to ‘shoe attack’ amid outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.