ഝാർഖണ്ഡ് ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സി.ബി.ഐ ഏറ്റെടുത്തു

ന്യൂഡൽഹി: ധൻബാദ് ജില്ല ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സി.ബി.ഐ ഏറ്റെടുത്തു. പ്രഭാത നടത്തത്തിനിടെ ജൂലൈ 28നാണ് ഉത്തം ആനന്ദ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്.

ഝാർഖണ്ഡ് സർക്കാറിന്‍റെ അപേക്ഷ കേന്ദ്രം വഴി ലഭിച്ചതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ധൻബാദ് പൊലീസിൽ നിന്ന് സി.ബി.ഐ എഫ്.ഐ.ആർ ഏറ്റുവാങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് 49കാരനായ ജഡ്ജിയുടെ കൊലപാതകക്കേസ് സി.ബി.ഐക്ക് കൈമാറാൻ ഹേമന്ദ് സോറൻ സർക്കാർ തീരുമാനിച്ചത്.

കേസിൽ 17 പേർ അറസ്റ്റിലായിട്ടുണ്ട്. 243 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരസ്യമാക്കിയതിന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് തെളിഞ്ഞത്. ഇതോടെ ഝാർഖണ്ഡ് ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. നിയമലോകത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.

ധൻബാദ് ജില്ല കോടതിക്ക് സമീപം രൺധീർ വർമ ചീക്കിൽ വെച്ചാണ് ഉത്തം ആനന്ദ് വാഹനം ഇടിച്ച് മരിച്ചത്. ധൻബാദ് മജിസ്ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ചാണ് ഉത്തം ആനന്ദിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ജാരിയ എം.എൽ.എ സഞ്ജീവ് സിങ്ങിന്‍റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസിൽ ഉത്തർപ്രദേശിലെ അമാൻ സിങ്ങിന്‍റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ആനന്ദ് പരിഗണിച്ചിരുന്ന കേസുകളെ പറ്റി അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - CBI Takes Over Probe Into Jharkhand Judge's accident Death Case in Dhanbad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.