മംഗളൂരു: മീനും പച്ചക്കറിയും വിൽക്കാൻ എത്തുന്ന മുസ്‌ലിംകളുടെ കാര്യത്തിൽ ഹിന്ദുക്കൾ കരുതലോടെയിരിക്കണമെന്നും അത്യാവശ്യമെങ്കിൽ വെടിവെച്ചു കൊല്ലണം എന്നും പ്രസംഗിച്ച ബജ്റംഗ്ദൾ നേതാവും ഗുണ്ടയുമായ രഘുവിനെ കണ്ടെത്താൻ സക്ലേഷ്പുരിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മതംമാറ്റ നിരോധ, ഗോവധ നിരോധ നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സക്ലേഷ്പുരിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്.
ഗോവധം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്ന് പറഞ്ഞതിന് പിറകേയായിരുന്നു പ്രകോപന പരാമർശങ്ങൾ. രണ്ടു നിയമങ്ങളും റദ്ദാക്കും എന്ന് നേരത്തെ പ്രസ്താവിച്ച മന്ത്രി പ്രിയങ്ക് ഖാർഗെയെ പരാമർശിച്ച് "മന്ത്രി പ്രിയങ്ക് ഖാർഗെ ഈയിടെ ഏത് ദളിൽ നിന്നുള്ളവരായാലും എന്ന് പൊലീസുകാരോട് പറഞ്ഞുകേട്ടു. പരസ്യമായി ബജ്റംഗ്ദൾ എന്ന് പറയാൻ ഞാൻ മന്ത്രിയെ വെല്ലുവിളിക്കുന്നു. അപ്പോൾ കാണിച്ചു തരാം ബജ്റംഗ്ദൾ ശക്തി" എന്നാണ് രഘു പ്രസംഗിച്ചത്. തുടർന്ന് ഒളിവിൽ പോവുകയും ചെയ്തു.
രഘുവിനെ പിടികൂടാനായി സക്ലേഷ്പുർ താലൂക്കിന്റെ എല്ലാ അതിരുകളിലും പൊലീസ് പരിശോധന കർശനമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.