ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ വിട്ടുതടങ്കലിലായ മുൻ മുഖ്യമന്ത്രിമാരെ ഏതാനും ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്ന് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുമെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചത്.
സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി നീക്കിയതിന് പിന്നാലെ രാഷ്ട്രീയ നേതാക്കളടക്കം 800ലധികം പേരെയാണ് ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്. ഇതിൽ 250തോളം പേരെ കശ്മീരിന്‍റെ പുറത്തേക്ക് മാറ്റിയിരുന്നു.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മുൻ എം.എൽ.എ യാസിർ മിർ, നാഷണൽ കോൺഫറൻസ് നേതാവ് നൂർ മുഹമ്മദ്, കോൺഗ്രസ് നേതാവ് ഷുഐബ് ലോൺ എന്നിവരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ സമാധാന അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കില്ലെന്ന ഉറപ്പിൻമേലായിരുന്നു മോചനം. സെപ്റ്റംബർ 21ന് ആരോഗ്യനില ചൂണ്ടിക്കാട്ടി മുൻ മന്ത്രിയും പീപ്പിൾസ് കോൺഫറൻസ് നേതാവുമായ ഇംറാൻ റാസ അൻസാരിയെ മോചിപ്പിച്ചിരുന്നു.
വീട്ടുതടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന് ജമ്മു കശ്മീർ ഗവർണറിന്‍റെ ഉപദേശകൻ ഫാറൂഖ് ഖാൻ കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.