ചെന്നൈ: ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥിയായി പാർട്ടി പ്രചാരണ വിഭാഗം ജോ. സെക്രട്ടറി വി.സി. ചന്ദ്രകുമാർ മത്സരിക്കും. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ്. ഇളങ്കോവൻ അന്തരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു. 2011 -16 കാലയളവിൽ ഇതേ മണ്ഡലത്തിൽനിന്ന് വി.സി. ചന്ദ്രകുമാർ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്തരിച്ച ഡി.എം.ഡി.കെ സ്ഥാപക നേതാവ് വിജയ്കാന്തിന്റെ വിശ്വസ്തനായിരുന്ന ചന്ദ്രകുമാർ പിന്നീട് ഡി.എം.കെയിൽ ചേരുകയായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെ സ്ഥാനാർഥിയെ നിർത്താതെ വിട്ടുനിൽക്കും. നേരത്തേ ബി.ജെ.പിയും വിജയിയുടെ തമിഴക വെട്രി കഴകവും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും ഭരണകക്ഷിയായ ഡി.എം.കെ തെരഞ്ഞെടുപ്പിൽ അധികാരം ദുരുപയോഗിക്കുമെന്ന് ആരോപിച്ചുമാണ് ഇവർ ബഹിഷ്കരിക്കുന്നത്. സീമാന്റെ നാം തമിഴർ പാർട്ടി മത്സരിക്കും. ഈയിടെ നടന്ന വിക്കിരവാണ്ടി നിയമസഭ ഉപതെരഞ്ഞെടുപ്പും അണ്ണാ ഡി.എം.കെ ബഹിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.