യു.പിയിൽ ബി.എസ്.പി എം.പി അഫ്സൽ അൻസാരിയെ അയോഗ്യനാക്കി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിപൂർ കോടതി നാലു വർഷം തടവുശിക്ഷക്ക് വിധിച്ച ബി.എസ്.പി എം.പി അഫ്സൽ അൻസാരിയെ അയോഗ്യനാക്കി. 2007ലെ കേസിലാണ് ഗാസിപൂർ അഡീഷണൽ സെഷൻസ് കോടതി (എം.പി/എം.എൽ.എ) ആണ് അഫ്സൽ അൻസാരിക്ക് ശിക്ഷ വിധിച്ചത്.

ഗാസിപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബി.എസ്.പി ടിക്കറ്റിലാണ് അഫ്സൽ അൻസാരി തെരഞ്ഞെടുക്കപ്പെട്ടത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ച ജനപ്രതിനിധിക്ക് എം.പി അല്ലെങ്കിൽ എം.എൽ.എ സ്ഥാനം നഷ്ടപ്പെടും.

1996ലെ ഗുണ്ടാ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം 10 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട യു.പി മുൻ എം.എൽ.എയും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ മുഖ്താർ അൻസാരിയുടെ സഹോദരനാണ് അഫ്സൽ അൻസാരി.

നേരത്തെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഅ്സം ഖാൻ, ബി.ജെ.പി നേതാവ് വിക്രം സെയ്നി എന്നിവരെ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യരാക്കിയിരുന്നു.

2007ലാണ് മുഖ്താർ അൻസാരിക്കും സഹോദരൻ അഫ്സൽ അൻസാരിക്കുമെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തത്. 2022ൽ ഇരുവർക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റം ചുമത്തി. ഇരുവിഭാഗത്തിന്‍റെയും വാദം കേട്ട ശേഷമാണ് കേസിൽ ഇരുവർക്കും കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ അടക്കം 40ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാ‍യ മുഖ്താർ അൻസാരി നിലവിൽ ബന്ദ ജയിലിലാണ്.

ഗുണ്ടാ നിയമപ്രകാരം അഞ്ച് കേസുകളാണ് മുഖ്താർ അൻസാരിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോൺഗ്രസ് നേതാവ് അജയ് റായിയുടെ സഹോദരൻ അവദേശ് റായിയുടെ കൊലപാതകം, കോൺസ്റ്റബിൾ രാജേന്ദ്ര സിങ്ങിന്‍റെ കൊലപാതകം, കോൺസ്റ്റബിൾ രഘുവൻശിന്‍റെ കൊലപാതകം, അഡീഷണൽ എസ്.പിക്ക് നേരെയുള്ള ആക്രമണം, പൊലീസ് ഓഫിസർക്ക് നേരെയുള്ള ആക്രമണം എന്നിവയാണ് കേസുകൾ.

യു.പിയിലെ മൗ സദർ നി‍യമസഭ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ട ആളാണ് മുഖ്താർ അൻസാരി. 2022ലെ തെരഞ്ഞെടുപ്പിൽ അൻസാരിക്ക് പകരം സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) ടിക്കറ്റിൽ മത്സരിച്ച മകൻ അബ്ബാസ് അൻസാരി തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - BSP MP Afzal Ansari disqualified as a member of Lok Sabha representing the Ghazipur Constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.