ലഖ്നോ: മുൻ യു.പി മന്ത്രിയും ബഹുജൻ സമാജ് പാർട്ടി നേതാവുമായ അംബിക ചൗധരിയുടെ മകനെ സമാജ്വാദി പാർട്ടി ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നു. ഇതോടെ എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ കോട്ടം തട്ടി.
ശനിയാഴ്ചയാണ് അംബിക ചൗധരിയുടെ മകൻ ആനന്ദ് ചൗധരിയെ ബല്ലിയ ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനാർഥിയായി എസ്.പി നേതാവ് രാജ് മംഗൾ യാദവ് പ്രഖ്യാപിച്ചത്. ആനന്ദിന്റെ സ്ഥാനാർഥിത്വം എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും സംസ്ഥാന അധ്യക്ഷൻ നരേഷ് ഉത്തമും അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ബല്ലിയയിലെ 45ാം വാർഡിൽ നിന്നും ബി.എസ്.പിയുടെ കൂടി പിന്തുണയോടെയാണ് ആനന്ദ് വിജയിച്ചത്. പിന്നാലെ അംബിക ചൗധരി പാർട്ടിയെ വഞ്ചിച്ചതായി ബി.എസ്.പി നേതാവ് ഉമ ശങ്കർ സിങ് കുറ്റപ്പെടുത്തി.മുലായം സിങ് യാദവിന്‍റെയും അഖിലേഷിന്‍റെയും കീഴിൽ കാബിനറ്റ് മന്ത്രിയായിരുന്ന അംബിക എസ്.പിയിലെ കുടുംബവഴക്കിനെ തുടർന്ന് 2016ലാണ് ബി.എസ്.പിയിലെത്തിയത്.
സിങിന്‍റെ ആരോപണങ്ങൾ നിഷേധിച്ച അംബിക ചൗധരി താൻ പാർട്ടിയിൽ കനത്ത അവഗണനയാണ് നേരിടുന്നതെന്ന് പറഞ്ഞു. 2017 യു.പി തെരഞ്ഞെടുപ്പിന് മുമ്പ് ബി.എസ്.പിയിൽ ചേർന്ന താൻ പാർട്ടി ഏൽപിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയാക്കി നിറവേറ്റി. എന്നാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്നെ അവഗണിച്ചതായി സമാജ്വാദി പാർട്ടിയിൽ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു.
ജൂലൈ മൂന്നിനാണ് ജില്ല പഞ്ചായത്ത് അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.