ന്യൂഡൽഹി: ഈസ്റ്റ് ജറൂസലം തലസ്ഥാനമാക്കി ഗസ്സയും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടിലേക്ക് വീണ്ടും ഇന്ത്യ. യു.എൻ രക്ഷാ സമിതിയുടെയും പൊതുസഭയുടെയും പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും (അറബ് പീസ് ഇനിഷ്യേറ്റിവ്) പശ്ചാത്തലത്തിൽ 1967ൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ, ദ്വിരാഷ്ട്ര ഫോർമുലയുടെ അടിസ്ഥാനത്തിൽ ഒതു സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാജ്യത്തിനുള്ള പിന്തുണ ഇന്ത്യ അടക്കമുള്ള ബ്രിക്സ് വിദേശ മന്ത്രിമാർ ആവർത്തിച്ചു പ്രഖ്യാപിച്ചു.
ഫലസ്തീൻ പ്രശ്നത്തിൽ ചെറിയൊരു ഇടവേളക്ക് ശേഷം ഇന്ത്യ യു.പി.എ സർക്കാറിന്റെ കാലത്തെ നിലപാടിലേക്ക് തിരിച്ചുപോകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ന്യൂഡൽഹിയിൽ ബ്രിക്സ് വിദേശ മന്ത്രിമാരുടെ സമ്മേളനത്തിന്റെ പൊതു പ്രഖ്യാപനം. 2014ന് ശേഷം ഇസ്രായേലുമായുള്ള നയതന്ത്രം പുനഃസ്ഥാപിച്ച ശേഷം കിഴക്കൻ ജറൂസലം തലസ്ഥാനമാകണമെന്ന് പലപ്പോഴും പറയാൻ തയാറാകാതിരുന്ന ഇന്ത്യ ഇസ്രായേൽ കൈവശപ്പെടുത്തിയ പ്രദേശങ്ങളെ അധിനിവിഷ്ട ഭൂമിയെന്ന് വിശേഷിപ്പിക്കാറുമില്ലായിരുന്നു.
ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശവും അധിനിവിഷ്ട ഭൂമിയിലേക്കുള്ള തിരിച്ചുവരവും അടക്കമുള്ള ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾ നിറവേറ്റിയാൽ മാത്രമേ ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം സാധ്യമാകൂ എന്ന് ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി പ്രഖ്യാപിച്ചു. പരിഹാരം സമാധാനപരമായ മാർഗങ്ങളിലൂടെയാണ് തേടേണ്ടതെന്നും മന്ത്രിമാർ വ്യക്തമാക്കി.
ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ പ്രസക്തമായ അന്താരാഷ്ട്ര സംഘടനകളിലും ഫലസ്തീനിന്റെ മതിയായ പ്രാതിനിധ്യവും ആ സംഘടനകളുടെ വിഭവങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തണം. അന്താരാഷ്ട്ര നിയമങ്ങൾ, വിശേഷിച്ചും അന്താരാഷ്ട്ര ജീവകാരുണ്യ നിയമവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും പാലിക്കണമെന്നും പട്ടിണിക്കിടൽ യുദ്ധതന്ത്രമായി പ്രയോഗിക്കുന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ അംഗീകരിക്കാനാകില്ലെന്നും ബ്രിക്സ് മന്ത്രിമാർ വ്യക്തമാക്കി. ഗസ്സക്ക് മേൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിലും ജീവകാരുണ്യ സഹായങ്ങൾ തടസ്സപ്പെടുത്തലിലും മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു.
പശ്ചിമേഷ്യൻ സംഭവവികാസങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ബ്രിക്സ് വിദേശ മന്ത്രിമാർക്കിടയിൽ ചില വിഷയങ്ങളിൽ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചു. നിലവിലെ പ്രതിസന്ധിക്ക് നേരത്തേ പരിഹാരം കാണേണ്ടതിന്റെ ആവശ്യകത, സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും വില, പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ബഹുമാനം, അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കൽ, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സമുദ്ര വാണിജ്യത്തിന്റെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഒഴുക്കിന്റെ പ്രാധാന്യം, സാധാരണ ജനങ്ങളുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അംഗരാജ്യങ്ങൾ നിലപാട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.