ഭോപാൽ: കേന്ദ്ര സർക്കാറിന്റെ എഥനോൾ മിശ്രിത നയത്തെ ന്യായീകരിച്ചും വിമർശകർക്കെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചും മധ്യപ്രദേശിലെ രേവയിൽ നിന്നുള്ള ബി.ജെ.പി എം.പി ജനനാർദ് മിശ്ര. രാജ്യത്ത് ശുദ്ധപെട്രോൾ എവിടെനിന്ന് ലഭിക്കുമെന്നും വിമർശകർ രാജ്യത്ത് ശുദ്ധപെട്രോൾ എവിടുന്നാണ് കൊണ്ടുവരികയെന്നും ചോദിച്ച അദ്ദേഹം, ‘ശുദ്ധപെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?’ എന്ന് തിരിച്ചുചോദിച്ചു. ഇ20 ഇന്ധനം, വാഹനങ്ങളുടെ പ്രകടനം, ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം എന്നിവയെച്ചൊല്ലി വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് എം.പിയുടെ വിവാദ പരാമർശം.
പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതം ചേർക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പൂർണമായി പിന്താങ്ങിയ ജനനാർദ് മിശ്ര, രാജ്യം ഇന്ധനത്തിനായി വലിയ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 20 ശതമാനം മാത്രമേ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുള്ളൂവെന്നും ബാക്കി 80 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും എണ്ണ കൊണ്ടുപോകുന്നതിലെ പ്രയാസങ്ങളും കാരണം ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് ചിലപ്പോൾ 18,000 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതം ചേർക്കുന്ന പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഥനോൾ ഉത്പാദിപ്പിച്ചില്ലെങ്കിൽ പെട്രോളും ഡീസലും എവിടെനിന്ന് ലഭിക്കുമെന്ന് ചോദിച്ച എം.പി, എഥനോൾ ഉപയോഗിക്കുന്നതിൽ പ്രതിഷേധിക്കുന്നവരുടെ നിലപാട് അനാവശ്യമാണെന്ന് കുറ്റപ്പെടുത്തി.
ലോകത്തിൽ ഏറ്റവും കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കുന്ന ബ്രസീൽ മാതൃക ചൂണ്ടിക്കാണിച്ച അദ്ദേഹം, അവിടെയുള്ള വാഹനങ്ങൾ നൂറുശതമാനവും എഥനോളിലാണ് ഓടുന്നതെന്നും ഇന്ത്യൻ വാഹനങ്ങൾക്കും എഥനോൾ ചേർത്ത പെട്രോളിൽ പ്രവർത്തിക്കാൻ ശേഷിയുണ്ടെന്നും വ്യക്തമാക്കി.
എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളെ കേടുവരുത്തില്ലെന്നും ഇതിനെതിരെയുള്ള എതിർപ്പുകൾ അനാവശ്യമാണെന്നും ഇന്ത്യയിലെ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ ഉപയോഗിച്ച് നടത്തിയ വിപുലമായ പരീക്ഷണങ്ങളിലും ഫീൽഡ് അനുഭവങ്ങളിലും എൻജിൻ തേയ്മാനം, തുരുമ്പെടുക്കൽ അല്ലെങ്കിൽ വാഹനത്തിന്റെ ആയുസ്സ് കുറയുന്നതായി യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാട്.
എഥനോൾ മിശ്രിത നയത്തിന് പുറമെ ബയോഗ്യാസ്, സി.എൻ.ജി തുടങ്ങിയ ഇതര ഇന്ധനങ്ങൾക്കായുള്ള സർക്കാറിന്റെ വിശാലമായ ശ്രമങ്ങളെയും വ്യോമ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെയും ജനനാർദ് മിശ്ര പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.