തമിഴക സഭാപ്രവേശനം രണ്ടു ദശാബ്ദമായുള്ള ബി.ജെ.പിയുടെ കാത്തിരിപ്പ്
ചെന്നൈ: ഇത്തവണയെങ്കിലും തമിഴ്നാട് നിയമസഭ പ്രവേശനം സാധ്യമാവുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി. രണ്ടു ദശാബ്ദക്കാലമായി ഇതിനുള്ള കാത്തിരിപ്പ് തുടരുകയാണ്. തമിഴക രാഷ്ട്രീയ ചരിത്രത്തിൽ ദ്രാവിഡ കക്ഷിയുമായി ചേർന്ന് പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇത് രണ്ടാം തവണയാണ്.
1996ൽ പത്മനാഭപുരം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വേലായുധമാണ് തമിഴ്നാട് നിയമസഭയിലെത്തുന്ന ആദ്യ പാർട്ടി എം.എൽ.എ. പിന്നീട് 2001ൽ ഡി.എം.കെ സഖ്യത്തിലായിരുന്ന ബി.ജെ.പി 21 സീറ്റിൽ മത്സരിച്ച് നാലിടത്ത് വിജയിച്ചു. എച്ച്. രാജ (കാരക്കുടി), ജഗവീരപാണ്ഡ്യൻ (മയിലാടുതുൈറ), കെ.എൻ. ലക്ഷ്മണൻ (മൈലാപ്പൂർ), കെ.വി. മുരളീധരൻ (തളി) എന്നിവരാണിവർ.
ഇതിനുശേഷം 2006, 2011, 2016 വർഷങ്ങളിൽ തനിച്ചു മത്സരിച്ച ബി.െജ.പിക്ക് ജയിക്കാനായില്ല. 20 വർഷത്തിനുശേഷം ഇതാദ്യമായാണ് ബി.ജെ.പി ദ്രാവിഡ മുന്നണിയിൽ തിരിച്ചെത്തിയത്.
2001ൽ ഡി.എം.കെയോടൊപ്പമായിരുന്നുവെങ്കിൽ 2021ൽ അണ്ണാ ഡി.എം.കെയോടൊപ്പമാണെന്നു മാത്രം. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ജയലളിത ജീവിച്ചിരിക്കുന്നതുവരെ ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ സഖ്യത്തിലേർപ്പെട്ടില്ല.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച ബി.ജെ.പി അഞ്ചിടങ്ങളിൽ ജനവിധി തേടിയെങ്കിലും ഒരിടത്തും വിജയിച്ചില്ല.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ മുന്നണിയിൽ 20 സീറ്റാണ് ബി.ജെ.പിക്ക് അനുവദിച്ചത്. രണ്ടക്ക നമ്പറിൽ കുറയാത്ത എം.എൽ.എമാർ ഇത്തവണ ബി.ജെ.പിക്കുണ്ടാവുമെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.