പട്‌ന: സ്വാതന്ത്ര്യസമരത്തിൽ മുസ്‌ലിംകളുടെ പങ്ക് നിഷേധിക്കുകയാണ് ബി.ജെ.പി എന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. സമൂഹത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക ചിന്തകനുമായ യൂസുഫ് മെഹർ അലിയുടെ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ക്വിറ്റ് ഇന്ത്യ, സൈമൺ ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങൾ യൂസഫ് മെഹർ അലിയുടെ സംഭാവനയാണെന്ന് യുവാക്കൾ അറിയണം. രാജ്യത്തെ നിലവിലെ ഭരണകൂടം ന്യൂനപക്ഷങ്ങളുടെ സംഭാവനകൾ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ സോഷ്യലിസത്തിൽ വിശ്വസിക്കുന്നവരാണ്, എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും സ്വന്തം പാതയിൽ സഞ്ചരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് -അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനം തേജസ്വി നടത്തി. ചുരുങ്ങിയ സമയത്തിനകം ബിഹാറിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഞങ്ങൾ ജോലി നൽകി. നൂറുകോടി ജനസംഖ്യയുള്ള രാജ്യത്ത് ഏതാനും ആയിരം പേർക്ക് ജോലി നൽകി വലിയ പ്രകടനമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യവ്യാപകമായി സെൻസസ് നടത്തണമെന്ന അഭ്യർത്ഥന കേന്ദ്രം നിരസിച്ചു. അതിനാലാണ് ഞങ്ങളുടെ സർക്കാർ ജാതി സർവേ നടത്തിയത്. അന്ന് പ്രതിപക്ഷത്തായിരുന്നിട്ടും ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയെ കണ്ട സർവകക്ഷി സംഘത്തിന്റെ ഭാഗമായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.