പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിൽ റെക്കോഡ് പോളിങ്. വൈകുന്നേരം അഞ്ച് മണിവരെ 67.14ശതമാനമാണ് പോളിങ്. 122 സീറ്റുകളിലായി 1,302 സ്ഥാനാർഥികളുടെ വിധി നിർണയിച്ചുകൊണ്ട് 37 ദശലക്ഷത്തിലധികംപേർ വോട്ട് രേഖപ്പെടുത്തി.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാറിലെ അര ഡസനിലധികം മന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നു. ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 45,399 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.
അതിൽ 40,073 പേർ ഗ്രാമപ്രദേശങ്ങളിലായിരുന്നു. മൊത്തം വോട്ടർമാരിൽ 17.5 ദശലക്ഷം സ്ത്രീകളായിരുന്നു. 1998 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ബീഹാറിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. 64.6 ശതമാനം പോളിങ്. ആ റെക്കോഡാണ് പഴങ്കഥയാകുന്നത്.
ഭരണകക്ഷിയായ എൻ.ഡി.എയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും തമ്മിലാണ് മത്സരം. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സീതാമർഹി, മധുബാനി, സുപോൾ, അരാരിയ, കിഷൻഗഞ്ച് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിത്. മുസ്‍ലിം ജനസംഖ്യ കൂടിയ സീമാഞ്ചൽ മേഖലയിലാണ് ഈ ജില്ലകളിൽ ഭൂരിഭാഗവും. ഇവിടെ ന്യൂനപക്ഷ പിന്തുണയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻഡ്യ സഖ്യത്തിന് ഏറെ നിർണായകമാണ് ഈ ഘട്ടം.
ഇതിനിടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി–ജെഡിയു നേതൃത്വത്തിൽ എൻ.ഡി.എ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിലെ പ്രവചനം. 133–159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകൾ നേടും. പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോളിൽ എൻഡിഎ 133–148 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.