ജയ്പൂർ: ബനാറസ് ഹിന്ദു സർവകലാശാലയുടെ സംസ്കൃത വിദ്യാധർമ് വിജ്ഞാൻ (എസ്.വി.ഡി.വി) അസിസ്റ്റൻറ് പ്രഫസർ ഡോ. ഫിറോസ് ഖാൻ രാജിവെച്ചു. സംസ്കൃത വിദ്യാധർമ് വിജ്ഞാനിൽ അസിസ്റ്റൻറ് പ്രഫസറായി മുസ്ലിമിനെ നിയമിച്ചതിനെതിരെ വിദ്യാർഥികൾ നടത്തി വന്ന സമരത്തെ തുടർന്നാണ് രാജി.
സംസ്കൃത വിദ്യാധർമ് വിജ്ഞാനിലെ ഫാക്കൽറ്റി പദവിയാണ് ഫിറോസ് ഖാൻ രാജിവെച്ചത്. അതേസമയം, സർവകലാശാലയിലെ മറ്റ് ഡിപ്പാർട്ട്മെന്‍റുകളിൽ ഫിറോസ് ഖാൻ സംസ്കൃത അധ്യാപകനായി തുടരും.
ഡോ. ഫിറോസ് ഖാനെ നവംബർ ഏഴിനാണ് അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത്. ഇതിന് പിന്നാലെയാണ് സംസ്കൃത വിഭാഗത്തിൽ മുസ് ലിം പ്രഫസറെ നിയമിച്ചതിനെതിരെ എ.വി.ബി.പിയുടെ പിന്തുണയോടെ മുപ്പതോളം വിദ്യാർഥികൾ സമരം തുടങ്ങിയത്. അതേസമയം, ഫിറോസ് ഖാനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിയമിച്ചതെന്ന് സർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടിയത്.
സംസ്കൃതത്തിലെ ബിരുദ-ബി.എഡ്-പി.ജി കോഴ്സുകളായ ശാസ്ത്രി-ശിക്ഷ ശാസ്ത്രി-ആചാര്യ എന്നിവ പൂർത്തിയാക്കിയ ശേഷം ഡോ. ഫിറോസ് ഖാൻ 2018ൽ ജയ്പുരിലെ ഡീംഡ് സർവകലാശാലയിൽ നിന്ന് രാഷ്ട്രീയ സൻസ്കൃതി സൻസ്താനിൽ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. പുറമെ, നെറ്റും ജെ.ആർ.എഫുമുണ്ട്. ഫിറോസ് ഖാെൻറ പിതാവ് റംസാൻ ഖാനും സംസ്കൃത ബിരുദധാരിയാണ്.
അസിസ്റ്റൻറ് പ്രഫസറായി മുസ്ലിമിനെ നിയമിച്ചതിനെതിരായ വിദ്യാർഥികളുടെ സമരം ഒരു മാസം പിന്നിട്ടിരുന്നു. ബി.എച്ച്.യു വൈസ് ചാൻസലർ രാകേഷ് ഭട്നാഗറുടെ ഓഫിസിനു മുന്നിലാണ് സംസ്കൃത വിഭാഗത്തിലെ മുപ്പതോളം വിദ്യാർഥികൾ സമരം നടത്തിയത്. നിയമനത്തിൽ പ്രതിഷേധിച്ച് എ.വി.ബി.പിയുടെ പിന്തുണയോടെ വിദ്യാർഥികൾ മന്ത്രോച്ചാരണവും യഞ്ജവും സംഘടിപ്പിച്ചിരുന്നു.
ഫിറോസ് ഖാന് പകരം മറ്റൊരു അധ്യാപകനെ നിയമിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമരക്കാർ പറഞ്ഞിരുന്നത്. വെറും ഒരു വിഷയം മാത്രമല്ല എസ്.വി.ഡി.വിയിൽ പഠിപ്പിക്കുന്നത്. തങ്ങളുടെ സംസ്കാരം കൂടിയാണ്. അതുമായി ബന്ധമില്ലാത്ത വ്യക്തിക്കെങ്ങനെ തങ്ങളുടെ ധർമത്തെ മനസിലാക്കാൻ കഴിയുമെന്നും സമരക്കാർ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.