ന്യൂഡൽഹി: തീപിടിത്തമുണ്ടായെന്ന സംശയത്തെ തുടർന്ന് ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരികെ പറന്നു. വെള്ളിയാഴ്ചയാണ് ഓക്സിലറി പവർ യൂണിറ്റിൽ നിന്നും തീ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം തിരികെ പറന്നത്. ഡൽഹിയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തു.
മുന്നറിയിപ്പ് ലഭിച്ചതിനെ പിന്നാലെ പൈലറ്റുമാർ മുഴുവൻ പ്രോട്ടോകോളും പാലിച്ചുവെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. എയർ ഇന്ത്യ യാത്രക്കാരുടെ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. എമർജൻസി ലാൻഡിങ് നടത്തിയ വിമാനത്തിലെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ കമ്പനി മറ്റ് സംവിധാനങ്ങൾ ഒരുക്കിയെന്നും എയർ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു.
നേരത്തെ ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പൂണെ എയർപോർട്ടിൽ വെച്ച് ടഗ് ട്രക്കുമായി കൂട്ടിയിടിച്ചിരുന്നു. 180ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. റൺവേയിലേക്ക് വലിച്ച് കൊണ്ട് പോകുന്നതിനിടെ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചു.
ടഗ് ട്രക്കുമായി കൂട്ടിയിടിച്ച ഉടനെ എമർജൻസി പ്രോട്ടോകോൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചുവെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്ന് പുറത്തെത്തിച്ച് അവരുടെ തുടർ യാത്രക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം, സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.