ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തന്നെ അഭിഭാഷക വേഷണമണിഞ്ഞ് സുപ്രീംകോടതിയിലെത്തി ശ്രദ്ധേയമായ എസ്.ഐ.ആർ കേസിൽ നിർണായക ഇടപെടൽ. ബംഗാളിലെ എസ്.ഐ.ആർ നടപടികൾക്കായി പ്രത്യേക ജൂഡീഷ്യൽ ഓഫീസറെ നിയമിക്കാൻ സുപ്രീം കോടതി കൊൽക്കത്ത ഹൈകോടതിക്ക് നിർദേശം നൽകി.
സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നിലനിൽക്കുന്ന വിശ്വാസക്കുറവ് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന് വിലിയിരുത്തികൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്.
വോട്ടർപട്ടിക തീവ്രപരിഷ്‍കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ടുയർന്ന പരാതികളിൽ പരിഹാരത്തിനായി സർവീസിലുള്ളതോ, വിരമിച്ചതോ ആയ ജുഡീഷ്യൽ ഓഫീസറെ നിയമിക്കാനാണ് നിർദേശം നൽകിയത്. ജില്ലാ ജഡ്ജ്, അല്ലെങ്കിൽ അഡീഷനൽ ജഡ്ജ് തലത്തിൽ പ്രവർത്തിച്ചവരെ ഇതിനായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകി.
ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ സ്വതന്ത്രമായ ഒരു സംവിധാനം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ജുഡീഷ്യൽ ഓഫീസർമാർക്ക് എസ്.ഐ.ആറിനായി നിയോഗിച്ച മൈക്രോ ഒബ്സർവർ, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ആവശ്യമായ പിന്തുണയും ലഭ്യമാക്കണം.
ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായങ്ങളും സുരക്ഷയും നൽകാൻ കളക്ടർമാരോടും പൊലീസ് മേധാവികളോടും കോടതി നിർദേശിച്ചു.
വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളും ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടാകുന്നുവെന്ന കമ്മീഷന്റെ പരാതിയും പരിഗണിച്ചാണ് ഈ തീരുമാനം.
വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് സുതാര്യവും, സുഗമമവുമായി നടത്തുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. എസ്.ഐ.ആറിന്റെ പേരിൽ സംസ്ഥാന സർക്കാറിനും തെരഞ്ഞെടുപ്പ് കമ്മീഷനുമിടയിലുണ്ടായി വിശ്വാസതകർച്ചയെ ഗുരുതരമായാണ് കാണുന്നതെന്നും കോടതി നിരീക്ഷിച്ചു.
സർക്കാറും കമ്മീഷനും ആരോപണയ പ്രത്യാരോപണമുന്നയിക്കുന്നത് ഭരണഘടനാ സ്ഥാനപങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാൻ സാഹച്യമാവുമെന്ന് കോടതി ചൂണ്ടികാട്ടി.
ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസ് ജോയ് മല്യ ബാച്ചി, ജസ്റ്റിസ് വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എസ്.ഐ.ആറിനെതിരായ പോരാട്ടത്തിൽ നേരിട്ടിറങ്ങിയതാണ് മമത രാജ്യ ശ്രദ്ധ നേടിയത്. തന്റെ കേസിൽ വക്കീൽ കുപ്പായമണിഞ്ഞ് സുപ്രീം കോടതിയിലെത്തി അവർ വാദങ്ങൾ നിരത്തിയിരുന്നു.
ചിത്രങ്ങൾ ഉൾപ്പെടെ തെളിവുകൾ നിരത്തി മമത ഉന്നയിച്ച വാദങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി മറുപടി ആരാഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.