ന്യൂഡൽഹി: ദേശീയ പാതകളിലെ യാത്രക്കാരുടെ ശ്രദ്ധക്ക്, രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണം അടച്ച് യാത്ര ചെയ്യാനുള്ള അവസരം ദേശീയ പാത അതോറിറ്റി (എൻ.എച്ച്.എ.ഐ) അസാനിപ്പിക്കാൻ ആലോചിക്കുന്നായി റിപ്പോർട്ട്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്ല്യത്തിൽ വരുന്നതോടെ, ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കുന്നത് അവസാനിക്കും. പകരം, ഫാസ് ടാഗ്, അല്ലെങ്കിൽ യു.പി.ഐ വഴി ടോൾ നൽകി മാത്രമേ യാത്ര അനുവദിക്കൂവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ മുഴുവൻ ദേശീയ പാതകളിലെയും ടോൾ പ്ലാസകളിൽ ക്യാഷ് പെയ്മെന്റ് അവസാനിപ്പിച്ച് മുഴുവനും ഡിജിറ്റൽ പണമിടപാടോ, ഫാസ് ടാഗ് യാത്രയോ ആക്കി മാറ്റുമെന്ന് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ടോൾ പ്ലാസകളുടെ പ്രവർത്തനം കാര്യക്ഷമവും സുതാര്യവും, പണം സ്വീകരിക്കുന്നത് ഏകീകൃത മാതൃകയിൽ ആകാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
നിലവിൽ 98 ശതമാനത്തോളം ടോൾ ശേഖരിക്കുന്നത് ഫാസ്ടാഗ് വഴിയാണ്. ബാക്കിയുള്ളവ യു.പി.ഐയോ ക്യാഷ് പേയ്മെന്റോ ആയോ ആണ് ലഭിക്കുന്നത്. ഇത് പൂർണമായും ഡിജിറ്റൽ പേയ്മെൻറിലേക്ക് മാറ്റാനാണ് തീരുമാനം.
ഫാസ്ടാഗ് ഉപയോഗിക്കുന്നതിലൂടെ ടോൾ പ്ലാസകളിലൂടെ തടസ്സമില്ലാത്ത യാത്ര സാധ്യമാകും. പണമടക്കുമ്പോഴുണ്ടാകുന്ന തിരക്ക്, കാത്തിരിപ്പ് എന്നിവ സുഗമമായ യാത്രയെ ബാധിക്കുന്നുവെന്നും എൻ.എച്ച്.എ.ഐ ചൂണ്ടിക്കാട്ടുന്നു.
ടോൾ പ്ലാസകളിലെ തിരക്ക് കുറക്കുന്നതിനൊപ്പം, യാത്രക്കാർക്ക് സമയ ലാഭവും ഇതുവഴിയുണ്ടാകും. നിലവിൽ, 1150 ടോൾ പ്ലാസകളാണ് രാജ്യത്ത് ആകെയുള്ളത്.
കേരളത്തിലും ദേശീയ പാത നിർമാണം അതിവേഗം പൂർത്തിയാകുന്നതിനൊപ്പം ടോൾ പ്ലാസകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ദേശീയ പാത ഫീ നിയമപ്രകാരം, ഫാസ് ടാഗില്ലാത്ത വാഹനങ്ങൾക്ക്, പണമായിട്ടാണെങ്കിൽ ഇരട്ടി തുകയാണ് ടോൾ ആയി ചുമത്തുന്നത്. യു.പി.ഐ വഴി അടക്കുകയാണെങ്കിൽ 1.25 മടങ്ങ് അധികം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.